ട്രംപ് സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല; സഊദി അറേബ്യ ഇങ്ങനെ പറയുമെന്ന്
റിയാദ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നത് സഊദി അറേബ്യയുടെ ഉറച്ച നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഫലസ്‌തീനികളെ മാറ്റിപ്പാർപ്പിക്കുമെന്നുള്ള പ്രസ്‌താവനകൾക്ക് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് സഊദി അറേബ്യ നിലപാട് വ്യക്തമാക്കിയത്. ഫലസ്‌തീൻ രാഷ്ട്രത്തെക്കുറിച്ചുള്ള സഊദിയുടെ നിലപാട് ചർച്ചക്കോ ലേലം വിളിക്കലിനോ വിധേയമല്ലെന്നും മന്ത്രാലയം തുറന്നടിച്ചു.
2024 സെപ്റ്റംബർ 18ന് ശൂറാ കൗൺസിലിൻ്റെ ഒമ്പതാം സെഷൻ പ്രവർത്തനോദ്ഘാടന വേളയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം അസന്നിഗ്‌ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫലസ്തീൻ രാഷ്ട്രവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാണ്, അതിലൊരു വിട്ടുവീഴ്ചയുമില്ല. അതൊരു തരത്തിലും മാറ്റാനാവില്ല. കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമം അവസാനിപ്പിക്കില്ലെന്നും അതില്ലാതെ ഇസ്റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്നും സഊദി അറേബ്യ പണ്ടേ വ്യക്തമാക്കിയതാണ്.
2024 നവംബർ 11ന് റിയാദിൽ ചേർന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിലും സഊദി കിരീടാവകാശി ഈ ഉറച്ച നിലപാട് വ്യക്തമാക്കിയിരുന്നു. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ ഫലസ്‌തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നത് വ്യക്തമായ നിലപാടാണെന്ന് അന്നും ഉറച്ച ശബ്ദത്തിലാണ് കിരീടാവകാശി വ്യക്തമാക്കിയത്. അതിനായുള്ള ശ്രമങ്ങളുടെ തുടർച്ചയും ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്റാഈൽ അധിനിവേശം അവസാനിപ്പിക്കണമെന്ന ആവശ്യവും ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വത്തിന് അർഹതയുണ്ടെന്നും കിരീടാവകാശി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്റാഈലിന്റെ സെറ്റിൽമെന്റ് നയങ്ങളിലൂടെയോ, ഫലസ്തീൻ ഭൂമി പിടിച്ചടക്കുന്നതിലൂടെയോ, അല്ലെങ്കിൽ ഫലസ്‌തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് കുടിയിറക്കാൻ ശ്രമിക്കുന്നതിലൂടെയോ ആ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ ഹനിക്കുന്നതിനെ ഒരുതരത്തിലും സഊദി അറേബ്യ അംഗീകരിക്കില്ല. അതേസമയം, അത്തരം നീക്കങ്ങളെ ശക്തമായി തള്ളിക്കളയുന്നുവെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്ന കാര്യവും മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമസാധുതാ പ്രമേയങ്ങൾക്ക് അനുസൃതമായി ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടാതെ ശാശ്വതവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനാവില്ല. അമേരിക്കയുടെ മുൻ ഭരണകൂടത്തോടും നിലവിലെ ഭരണകൂടത്തോടും ഇക്കാര്യം മുമ്പ് വ്യക്തമാക്കിയതാണെന്നും പ്രസ്താവനയിൽ പറയുന്നു.
Saudi Arabia's stance on Palestine and its surprising contrast to Trump's expectations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."