കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസ്: കോടതിയില്‍ രഹസ്യമൊഴി നൽകി കലാ രാജു
കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകലിന് ഇരയായ സിപിഎം കൗൺസിലർ കലാ രാജു കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകി. ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കലാ രാജു പറഞ്ഞു. മക്കളെ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവ് കയ്യിലുണ്ടെന്നും കല കോടതിയിൽ വെളിപ്പെടുത്തി. പാർട്ടിയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. സിപിഎമ്മിൽ തുടരാൻ ആഗ്രഹമില്ലെന്നും കല പറഞ്ഞു. പുതിയ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ലെന്നും കല വ്യക്തമാക്കി.
കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെയാണ് കൂത്താട്ടുകുളം കൗൺസിലിറായ കല രാജുവിനെ സിപിഎം തട്ടിക്കൊണ്ടുപോയെന്ന് പരാതി ഉയർന്നത്. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് മകനേക്കാൾ പ്രായം കുറവുള്ള സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്നും കല രാജു പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കലാ രാജു ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നത്.
തട്ടിക്കൊണ്ടുപോയത് സിപിഎം പ്രവർത്തകരാണ്. തന്നോട് വളരെ മോശം ഭാഷയിലാണ് സംസാരിച്ചതെന്നും വലിച്ചിഴച്ച് കാറിൽ കയറ്റി ദേഹോപദ്രവം ചെയ്തുവെന്നും കലാ രാജു പറഞ്ഞിരുന്നു. തൻ്റെ വസ്ത്രം വലിച്ചഴിച്ചു. തട്ടിക്കൊണ്ടു പോയതിനുശേഷം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലാണ് തന്നെ എത്തിക്കുകയായിരുന്നു. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചില്ല, നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഗ്യാസിന്റെ ഗുളിക തന്നുവെന്നും കലാ രാജു പറഞ്ഞിരുന്നു. ഇവരെ കൂത്താട്ടുകുളം ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി കലാ രാജുവിൻ്റെ മകൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.ഈ കേസിന്റെ തുടർച്ചയുടെ ഭാഗമായാണ് കലാ രാജു കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."