സംഭലില്‍: കൂട്ട അറസ്റ്റിനു നീക്കം; ഒളിവിലുള്ള നൂറുപേരെ കണ്ടെത്താന്‍ പാരിതോഷികം പ്രഖ്യാപിക്കും; വീടുകളില്‍ കയറിയിറങ്ങി യു.പി പൊലിസ്
ലഖ്‌നൗ: സംഘ്പരിവാര്‍ തര്‍ക്കത്തിലേക്കു വലിച്ചിഴച്ച സംഭല്‍ ഷാഹി മസ്ജിദില്‍ നടന്ന സര്‍വേക്കെതിരേ പ്രതിഷേധിച്ചവരില്‍ ആറുപേരെ വെടിവച്ചുകൊന്നതിനെച്ചൊല്ലിയുള്ള വിവാദം കെട്ടടങ്ങുന്നതിനിടെ കൂട്ട അറസ്റ്റിനൊരുങ്ങി ഉത്തര്‍പ്രദേശ് പൊലിസ്. നൂറോളം പേരെയാണ് അറസ്റ്റ്‌ചെയ്യാനുള്ളതെന്നും ഇവര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി ഉടന്‍ തിരച്ചില്‍ നോട്ടീസ് (ലുക്കൗട്ട് നോട്ടീസ്) പുറപ്പെടുവിക്കുമെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ മൂന്ന് സ്ത്രീകളടക്കം 40 പേരെയാണ് അറസ്റ്റ്‌ചെയ്തത്. ഇവരെല്ലാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
സംഘര്‍ഷവുമായി ബന്ധമുള്ള ആരെയും വെറുതെവിടില്ലെന്ന് സംഭല്‍ ജില്ലാ പൊലിസ് മേധാവി കൃഷ്ണകുമാര്‍ ബിഷ്‌ണോയി ഭീഷണിപ്പെടുത്തി. ഒളിവില്‍ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉടന്‍ നോട്ടീസ് ഇറക്കും. പ്രതികളുടെ വീടുകള്‍ റെയ്ഡ് ചെയ്‌തെങ്കിലും അവിടെയെല്ലാം സ്ത്രീകളെ മാത്രമാണ് കണ്ടെത്തിയത്. പുരുഷന്‍മാരെല്ലാം ഒളിവിലാണെന്നും എസ്.പി പറഞ്ഞു.
കഴിഞ്ഞമാസം 24നാണ് സംഭല്‍ മസ്ജിദില്‍ അഭിഭാഷക സംഘം സര്‍വേക്കെത്തിയത്. സര്‍വേക്കെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് പൊലിസ് വെടിവച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സംഘര്‍ഷസ്ഥലത്ത് ഇല്ലാതിരുന്നവര്‍ക്കെതിരേ പോലും പൊലിസ് കേസെടുത്തതായ ആരോപണം നിലനില്‍ക്കെയാണ് പൊലിസ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങുന്നത്. ഇവരെ കണ്ടെത്തുകയെന്നതുള്‍പ്പെടെ ലക്ഷ്യത്തോടെ നാലഞ്ചുദിവസമായി പൊലിസ് മേഖലയിലെ വീടുകളില്‍ റെയ്ഡ് നടത്തിവരികയാണ്. സുപ്രിംകോടതി വിലക്കുകള്‍ ലംഘിച്ച് പ്രദേശത്ത് പൊലിസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കല്‍ നടപടികളും തുടരുന്നുണ്ട്.
സംഘര്‍ഷങ്ങളില്‍ ബന്ധമുണ്ടെന്നാരോപിച്ച് പ്രദേശത്തെ കൗമാരക്കാരുള്‍പ്പെടെ 400 ഓളം പേരുടെ ഫോട്ടോയാണ് പൊലിസ് പുറത്തുവിട്ടത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞാണ് വീടുകളില്‍ പൊലിസ് കയറിയിറങ്ങുന്നത്. സംഭല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതിനകം ആകെ 12 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ ഏഴെണ്ണം പൊലിസ് ഫയല്‍ചെയ്തതാണ്. ബാക്കി അഞ്ചെണ്ണവും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയതുമാണ്.
संभल: सपा MP @barq_zia के इलाके में बुलडोजर की कार्रवाई के बाद अब SP MLA के इलाके में बुलडोजर की कार्रवाई पहुंच गई है!@samajwadiparty MLA @IqbalMehmoodmla के इलाके में "अतिक्रमण" के खिलाफ बुलडोजर अभियान चलाया जा रहा है। यह कार्रवाई संभल सदर के मियां सराय इलाके में हो रही है।… pic.twitter.com/lCvrp5aOkc
— Muslim Spaces (@MuslimSpaces) December 15, 2024
അതേസമയയം, സംഭല്‍ ഷാഹി മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശത്ത് പൊലിസ് റെയ്ഡും ബുള്‍ഡോസര്‍ രാജും തുടരുന്നു. ബുധനാഴ്ച തുടങ്ങിയ പൊലിസ് നടപടികളാണ് ഇന്നലെയും തുടര്‍ന്നത്. സ്ഥലം എം.പിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ സിയാഉര്‍റഹമാന്‍ ബര്‍ഖിന്റെ നഖസ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വീടിനോട് തൊട്ട് ചേര്‍ന്നുള്ള സ്ഥലവും ബുള്‍ഡോസര്‍ രാജിന് ഇരയായതില്‍ ഉള്‍പ്പെടും.
ബുധനാഴ്ച തുടങ്ങിയ നടപടിക്കിടെ ഇതിനികെ നിരവധി വീടുകളും കെട്ടിടങ്ങളുമാണ് ഭാഗികമായി പൊളിച്ചത്. ബുള്‍ഡോസര്‍ രാജിനെതിരായ സുപ്രിംകോടതിയുടെ കടുത്ത മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി. വീടുകള്‍ക്കും വ്യാപരസ്ഥാപനങ്ങളും അടക്കമുള്ള മറ്റ് കെട്ടിടങ്ങള്‍ക്കും ചുറ്റുമുള്ള അവശിഷ്ടങ്ങള്‍ നീക്കുകയും ഓടകള്‍ വൃത്തിയാക്കുകയുംചെയ്യുന്ന നടപടികളാണ് ഇപ്പോള്‍ നക്കുന്നതെന്ന് എ.എസ്.പി ശ്രിഷ് ചന്ദ്ര പറഞ്ഞു. ഓടകള്‍ ശരിയാക്കാനും പൊതുസ്ഥലം വികസിക്കാനും ഇത് സഹായിക്കും. റെയ്ഡില്‍ ഹാജ് ഹബീബുര്‍റഹമാന്‍ എന്നയാളുടെ വീട്ടില്‍ സൂക്ഷിച്ച 25 പാചകവാതക സിലണ്ടറുകള്‍ പിടിച്ചെടുത്തതായും പൊലിസ് പറഞ്ഞു.
പൊതുസ്ഥലം കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും വൈദ്യുതിയും ഇലക്ട്രിക് പോസ്റ്റുകളും മോഷ്ടിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് പൊലിസ് അഞ്ചുദിവസമായി സംഭലില്‍ തമ്പടിച്ച് നടപടി സ്വീകരിച്ചുവരുന്നത്. നാലു പള്ളികളും ഒരുമദ്‌റസയും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളിലേക്ക് വൈദ്യുതി മോഷ്ടിക്കുന്നതായി കണ്ടെത്തിയെന്നും പൊലിസ് ആരോപിച്ചു. ഓരോ വര്‍ഷവും 300 കോടി രൂപയുടെ വൈദ്യുതിയാണ് സംഭാല്‍ നഗര്‍ പാലിക മേഖലയില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ 72 ശതമാനം ലൈന്‍ പാഴായിപ്പോകുന്നു. ദീപ സരായ്, മിയ സരായ് (85% അടുത്ത്) തുടങ്ങിയ മേഖലകളിലാണ് ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത്. വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് 1,250 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ റെയ്ഡില്‍ പള്ളിയുടെ മുകളിലത്തെ നിലയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പവര്‍ ഹൗസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ നൂറിലധികം വീടുകളിലേക്ക് ഇവിടെ നിന്ന് വൈദ്യുതി വിതരണംചെയ്യുന്നതായും പൊലിസ് ആരോപിച്ചു.പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയാണ് പൊലിസ് നടപടികളത്രയും.
Sambhal: Police to make mass arrests; Police say 100 people are absconding and will issue lookout notices
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."