ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിന് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ പൊലീസ് കേസ്
കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിൽ പൊലീസ് കേസെടുത്തിക്കുകയാണ്. സസ്പെൻഷനിലായ മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്കെതിരെയാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരുവർക്കും പുറമെ നാല് പുരുഷ ഉദ്യോഗസ്ഥരും രണ്ട് വനിതാ ഉദ്യോഗസ്ഥരും കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.
ഇതേ സംഭവത്തിലാണ് ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തിരിക്കുന്നത്. തടവിൽ കഴിയുന്ന പ്രതിക്ക് ജയിലിലെത്തി പണം കൈമാറുന്നത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണ്. ഈ നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥരാണ് ഗുരുതര കൃത്യവിലോപം നടത്തിയിരിക്കുന്നത്. നേരിട്ട് ജയിലിലെത്തിയ ഡിഐജി ജയിൽ സൂപ്രണ്ടിനൊപ്പം ബോബി ചെമ്മണ്ണൂരിനെ കണ്ട ശേഷം ഇദ്ദേഹത്തിന് 200 രൂപ കൈമാറിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെൻ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടുമാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിരുന്ന കേസ്.ബോബി ചെമ്മണൂരിനെതിരെ ഹണിറോസാണ് പൊലീസിന് പരാതി നല്‍കിയിരുന്നത്. തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അശ്ലീല ചുവയോടെയുള്ള ദ്വയാര്‍ഥ പദപ്രയോഗങ്ങള്‍ നടത്തുന്നുവെന്നും കാണിച്ചാണ് നടി പരാതി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."