ഗതാഗതക്കുരുക്കിന് പരിഹാരമാകും; ബെംഗളൂരുവിൽ ഫ്ളയിങ് ടാക്‌സി സർവിസ് വരുന്നു
ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ളയിങ് ടാക്‌സി സർവിസിന് വഴിയൊരുങ്ങുന്നു. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിൽ സമയം നഷ്‌ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. 2028-ഓടെ നഗരത്തിൽ ഫ്ളയിങ് ടാക്‌സി സർവിസ് ആരംഭിക്കാൻ സന്നദ്ധതയറിയിച്ചിട്ടുള്ളത് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരിയൽ ഫ്ളയിറ്റ് കമ്പനിയായ സരൽ ഏവിയേഷൻ ആണ്. സരൽ ഏവിയേഷൻ അടുത്തിടെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഇലക്ട്രിക് ഫ്ളയിങ് ടാക്സി അവതരിപ്പിച്ചിരുന്നു. 680 കിലോഗ്രാം ഭാരവും ഏഴുസീറ്റുകളുമുള്ള വാഹനം 20 മുതൽ 30 കിലോമീറ്റർവരെയുള്ള യാത്രയ്ക്ക് ഉപയോഗിക്കാനാകും.
ജനങ്ങൾക്ക് മിതമായനിരക്കിൽ സർവിസ് ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്. സർവിസ് വിജയകരമായാൽ സംസ്ഥാനത്തെ മറ്റുജില്ലകളിൽനിന്ന് രോഗികളെ ബെംഗളൂരുവിലെ ആശുപത്രികളിലെത്തിക്കാൻ എയർ ആംബുലൻസ് സൗകര്യവും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ ബെംഗളൂരുവിൽ ആരംഭിച്ച സരൽ ഏവിയേഷൻ ഫ്ളയിങ് ടാക്‌സി സർവിസ് ആരംഭിക്കാൻ 86 കോടി രൂപ കണക്കാക്കിയിട്ടുണ്ട്. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) കഴിഞ്ഞവർഷം സരൽ ഏവിയേഷനുമായി ചേർന്ന് ഇലക്ട്രിക് ഫ്ളയിങ് സർവിസ് ആരംഭിക്കാൻ ധാരണയിലേർപ്പെട്ടിരുന്നു.
വിമാനത്താവളത്തിൽനിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് സർവിസ് നടത്താനായിരുന്നു ധാരണ. 19 മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനാകും. നിലവിൽ വിമാനത്താവളത്തിൽനിന്ന് ഇലക്ട്രോണിക് സിറ്റിയിലെത്താൻ രണ്ടുമണിക്കൂറിലേറെ സമയം ആവശ്യമാണ്. ഫ്ളയിങ് ടാക്‌സി സർവിസ് നഗരത്തിലെ ഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇതിനായി, സർവിസ് ആരംഭിക്കാനാവശ്യമായ ഹെലിപ്പാഡുകളും മറ്റും ഒരുക്കേണ്ടതുണ്ട്.
Bengaluru is set to launch a flying taxi service, aimed at reducing traffic congestion and revolutionizing urban mobility in the city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."