നയം കടുപ്പിച്ച് സഊദി; 21000 പേര്‍ പിടിയില്‍, 10000 പ്രവാസികളെ നാടുകടത്തി
റിയാദ്: സഊദി അറേബ്യയുടെ സുരക്ഷാ വിഭാഗങ്ങള്‍ നിയമ ലംഘകരെ തേടി ഇറങ്ങിയിരിക്കുകയാണ്. ആയിരക്കണക്കിന് നിയമ ലംഘകരെയാണ് കഴിഞ്ഞ ഒരാഴ്ച നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇതില്‍ 10000 പേരെ നാടു കടത്തുകയും ഇതിലിരട്ടി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ സഹായിക്കുന്നവര്‍ക്കെതിരേയും കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരും അനധികൃതമായി സഊദിയില്‍ പ്രവേശിച്ചവരും വിസാ കാലാവധി കഴിഞ്ഞും മടങ്ങാത്തവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ബംഗ്ലാദേശുകാരാണ് സഊദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. 25 ലക്ഷത്തോളം ഇന്ത്യക്കാരാണ് സഊദിയില്‍ താമസിക്കുന്നതെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ രേഖകള്‍ കൃത്യമാണെന്ന് പ്രവാസികള്‍ ഉറപ്പിക്കേണ്ടതുണ്ട്.
സഊദിയില്‍ കഴിയുന്ന നിയമലംഘകരായ 10000 പ്രവാസികളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാടു കടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ ഒരുമിച്ച് നടത്തിയ പരിശോധനകളിൽ 21000ത്തില്‍ അധികം നിയമ ലംഘകരെ കണ്ടെത്തി.
ഇതില്‍ 14000 പേര്‍ കൃത്യമായ താമസ രേഖകള്‍ ഇല്ലാത്തവരാണ്. അതിര്‍ത്തി ലംഘിച്ചവരാണ് 4600 പ്രവാസികള്‍.
കൂടാതെ തൊഴില്‍ നിയമം ലംഘിച്ച 3000 പേരും ഇതില്‍പ്പെടുന്നു. കൃത്യമായ രേഖകള്‍ ഇല്ലാത്തവരെ യാത്രാ രേഖകളും മറ്റും ശരിപ്പെടുത്താനായി അവരുടെ രാജ്യത്തിന്റെ എംബസിക്ക് കൈമാറാനാണ് തീരുമാനം. അതേസമയം, 2300 പേരെ നാടുകടത്താനുള്ള നടപടികള്‍ക്കായി മാറ്റി.
സഊദി അതിര്‍ത്തി വഴി നിയമവിരുദ്ധമായി എത്തിയ 1477 പേരെ പരിശോധനയില്‍ കണ്ടെത്തി. ഇതിൽ കൂടുതലും എത്യേപ്യക്കാരും യമന്‍ പൗരന്മാരുമാണ്. മറ്റു ചില രാജ്യക്കാരും ഇതിലുണ്ട്. സഊദിയില്‍ നിന്ന് നിയമവിരുദ്ധമായി പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച 90 പേരെ പിടികൂടിയിട്ടുണ്ട്. രേഖകളില്ലാത്ത പ്രവാസികളെ സഹായിച്ചതിന് 18 പേരും പിടിയിലായി.
നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്ക് സഹായം നല്‍കരുതെന്ന് നേരത്തെ തന്നെ ഭരണകൂടം അറിയിച്ചിരുന്നു. ഇത്തരക്കാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പിഴയും 15 വര്‍ഷം വരെ തടവും ലഭിച്ചേക്കാം. 10 ലക്ഷം സഊദി റിയാല്‍ വരെയാകും പിഴ. നിയമ ലംഘകരെ സഹായിക്കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും കണ്ടുകെട്ടും.
നിയമം ലംഘിച്ച് സഊദിയില്‍ കഴിയുന്നവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ എമര്‍ജന്‍സി നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 34000 വിദേശികള്‍ നിലവില്‍ ഇക്കാര്യത്തില്‍ നിയമ നടപടികൾ നേരിടുന്നുണ്ട്. ഇതില്‍ 3000 സ്ത്രീകളും ഉള്‍പ്പെടുന്നു. പ്രവാസികള്‍ താമസ രേഖകളും മറ്റും കാലാവധി തീരുന്നതിന് മുമ്പ് തന്നെ ശരിപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Saudi Arabia has intensified its crackdown, arresting 21,000 individuals and deporting 10,000 expats. For more information on this development, you can try searching online for the latest updates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."