കാര്യങ്ങൾ എളുപ്പമല്ല; രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിന് കടുത്ത എതിരാളി
മുംബൈ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ജമ്മു കശ്മീരിനെ നേരിടും. ഗ്രൂപ്പ് സിയില്‍ രണ്ടാമതായി പ്രാഥമിക റൗണ്ട് അവസാനിപ്പിച്ച കേരളത്തിന് ഏഴ് മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണ് ലഭിച്ചത്. ഒരു മത്സരം പോലും കേരളം തോറ്റിട്ടില്ല. കേരളം മൂന്ന് മത്സരം വിജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ബംഗാള്‍, കര്‍ണാടക എന്നീ വമ്പന്മാരെ പിന്തള്ളിയാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. എന്നാല്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ ഹരിയാന ഗ്രൂപ്പ് ചാംപ്യന്മാരായി. 29 പോയിന്റാണ് അവര്‍ക്കുള്ളത്.
അതേസമയം, ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരാണ് ജമ്മു കശ്മീർ. ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയം സ്വന്തമാക്കിയ ജമ്മു കശ്മീരിന് 35 പോയിന്റ് നേടാന്‍ സാധിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈയെ പോലും തോല്‍പ്പിക്കാന്‍ ജമ്മുവിന് സാധിച്ചു. മുംബൈ ക്വാര്‍ട്ടറില്‍ ഹരിയാനയെ നേരിടും. ഗ്രൂപ്പ് എയില്‍ ജമ്മുവിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് മുംബൈ ക്വാർട്ടറിൽ പ്രവേശിച്ചത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 29 പോയിന്റാണ് നിലവിലെ ചാംപ്യന്മാരുടെ സമ്പാദ്യം. ഇതിൽ നാല് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയും ഉൾപ്പെടുന്നു.
ഏറ്റവും കൂടുതല്‍ പോയിന്റുമായി ക്വാർട്ടറിലേക്ക് പ്രവേശിച്ചത് ഗ്രൂപ്പ് ബി ജേതാക്കളായ വിദര്‍ഭയാണ്. 40 പോയിന്റുകള്‍ നേടിയ വിദര്‍ഭ ആറ് മത്സരങ്ങളിൽ ജയിച്ചു, ഒരെണ്ണം സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് ഡിയിൽ നിന്ന് രണ്ടാം സ്ഥാനം നേടിയ ചണ്ഡിഗഢാണ് വിദര്‍ഭയുടെ എതിരാളി. ഏഴ് മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായാണ് ഛഢിഗഡ് ക്വാർട്ടർ പോരാട്ടങ്ങൾക്കെത്തുന്നത്. മറ്റൊരു ക്വാര്‍ട്ടർ ഫൈനൽ മത്സരത്തിൽ ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ തമിഴ്‌നാട്, ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്തിനെ നേരിടും. തമിഴ്‌നാടിനും 25 പോയിന്റാണ് ഗ്രൂപ്പിലുള്ളത്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്, ചണ്ഡിഗഡിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. ഗ്രൂപ്പ് ബിയില്‍ ഗുജറാത്തിന് 31 പോയിന്റാണുള്ളതത്. നാല് ജയവും മൂന്ന് തോല്‍വിയും അക്കൗണ്ടില്‍.
ഈ മാസം എട്ടിനാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തെ അപേക്ഷിച്ച് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. 17ന് സെമി ഫൈനലും 26ന് ഫൈനൽ മത്സരവും നടക്കും.
Kerala's cricket team gears up for a challenging Ranji Trophy quarterfinal match, facing stiff competition from their opponents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."