ബ്രസീലിന് വീണ്ടും തോൽവി; അർജന്റീനക്ക് പിന്നാലെ കൊളംബിയയും കാനറികളുടെ ചിറകരിഞ്ഞു
വെനസ്വെല: കോപ്പ അമേരിക്ക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ബ്രസീലിന് തോൽവി. കാനറിപ്പടയെ എതിരില്ലാത്ത ഒരു ഗോളിന് കൊളംബിയയാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങി 47 മിനിറ്റിൽ നെയ്സർ വില്ലാറിയൽ ആണ് കൊളംബിയക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ജോർദാൻ ബരേരയുടെ പാസിൽ നിന്നും താരം കൃത്യമായി പന്ത് വലയിൽ എത്തിക്കുകയായിരുന്നു.
ഗോൾ തിരിച്ചടിക്കാനുള്ള ബ്രസീലിന്റെ ശ്രമങ്ങൾ കൊളംബിയൻ പ്രതിരോധം തടഞ്ഞു നിർത്തുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ബ്രസീൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി വഴങ്ങുകയായിരുന്നു. മത്സരത്തിൽ 59 ബോൾ പൊസഷനും ബ്രസീലിന്റെ അടുത്തായിരുന്നു ഉണ്ടായിരുന്നത്. 12 ഷോട്ടുകളാണ് കൊളംബിയയുടെ പോസ്റ്റിലേക്ക് ബ്രസീൽ ഉതിർത്തത്. ഇതിൽ ഏഴെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 10 ഷോട്ടുകളിൽ രണ്ട് എണ്ണം ഓൺ ടാർഗറ്റിൽ എത്തിക്കാനും കൊളംബിയക്ക് സാധിച്ചു.
നേരത്തെ ടൂർണമെന്റിൽ അർജന്റീനയോടും ബ്രസീൽ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു അർജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നത്. നിലവിൽ ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് ബ്രസീൽ. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വീതം വിജയവും തോൽവിയുമായി ആറ് പോയിന്റാണ് കാണാറിപ്പടയുടെ കൈവശമുള്ളത്. നാല് മത്സരങ്ങളിൽ മൂന്ന് വിജയവും ഒരു സമനിലയുമായി 10 പോയിന്റോടെ കൊളംബിയ ഒന്നാം സ്ഥാനത്തുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."