കേന്ദ്രബജറ്റ് കേരളത്തോടുള്ള അവഗണനയുടെ രാഷ്ട്രീയ രേഖ; മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കേന്ദ്ര പൊതുബജറ്റ് കേരളത്തോടുള്ള അവഗണനയുടെ രാഷ്ട്രീയ രേഖയെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മാണശാല തുടങ്ങി കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്.
സംസ്ഥാനങ്ങള്‍ക്കായി 25 ലക്ഷം കോടി രൂപ നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത സാഹചര്യമാണുള്ളത്. വിദ്യാഭ്യാസരംഗത്തടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാല്‍, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവിലയില്ല. റബര്‍-നെല്ല്, നാളികേര കൃഷികള്‍ക്ക് പരിഗണനയില്ല. അവയ്ക്കായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരമില്ല. റബര്‍ ഇറക്കുമതി നിയന്ത്രിക്കില്ല തുടങ്ങി കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി കേന്ദ്ര പൊതുബജറ്റ് മാറി. അങ്ങേയറ്റം നിരാശാജനകവും, ദൗര്‍ഭാഗ്യകരവുമാണ്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. അതേസമയം, തെരഞ്ഞെടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റിലുള്ളത്. സമതുലിതമായ വികസനം എന്ന സങ്കല്‍പ്പത്തെതന്നെ അട്ടിമറിക്കുന്നതാണിത്. ഒബിസി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കോ കര്‍ഷക-കര്‍ഷകത്തൊഴിലാളി മേഖലകള്‍ക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ബജറ്റിൽ നിന്ന് ലഭിക്കുന്നില്ല.
കാര്‍ഷിക-വ്യവസായ രംഗങ്ങള്‍ക്കു വേണ്ട രീതിയിലുള്ള പരിഗണനയില്ല എന്നു മാത്രമല്ല, കാര്‍ഷിക മേഖലയിലെ നാനാതരം സബ്സിഡികള്‍ വെട്ടിക്കുറഹക്കുകയും ചെയ്തു. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കാശ്വാസകരമായിരുന്ന തൊഴിലുറപ്പു പദ്ധതിക്ക് പോലും അര്‍ഹമായ വിഹിതം ബജറ്റ് നീക്കിവെക്കുന്നില്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതും, ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനം. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
Kerala Chief Minister Pinarayi Vijayan criticizes the Centre for neglecting Kerala's needs in the Union Budget.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."