ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന നേട്ടം നിലനിര്‍ത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ വന്‍ വര്‍ധന
ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തിൽ വന്‍ വര്‍ധന. 9.23 കോടി യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
കൊവിഡിന് മുമ്പ് 2018ല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത് 8.91 കോടി യാത്രക്കാരാണ്. ഈ റെക്കോര്‍ഡും ഇപ്പോൾ പഴങ്കഥയായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന നേട്ടം നിലനിര്‍ത്തിയിരിക്കുകയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിന്റെ എയര്‍പോര്‍ട്ടാണ് ദുബൈയെന്നും, വ്യോമയാന മേഖലയിലെ പുതിയ ലോകമാണിതെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
അടുത്ത പത്തു വർഷത്തിൽ എമിറാത്തി നിലവാരം അനുസരിച്ച് ആഗോള വ്യോമയാന രംഗം നവീകരിക്കുന്നതിനായി 12,800 കോടി ദിർഹം നിക്ഷേപിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്ന് ലക്ഷം വിമാന സർവിസുകളാണ് കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്. ദുബൈയിൽ നിന്ന് 106 വിമാനക്കമ്പനികൾ 107 രാജ്യങ്ങളിലെ 272 നഗരങ്ങളിലേക്ക് വിമാന സർവിസുകൾ നടത്തുന്നുണ്ട്. ഇന്ത്യ, സഊദി അറേബ്യ, യു.കെ, പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് ദുബൈയിൽ നിന്ന് കൂടുതൽ വിമാനങ്ങളും സർവിസ് നടത്തുന്നത്. 43 ലക്ഷം പേരാണ് ഈ വർഷം ജനുവരിയിൽ ആദ്യ 15 ദിവസം ദുബൈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. 1.7 കോടി അന്താരാഷ്ട്ര യാത്രക്കാര്‍ കഴിഞ്ഞ വര്‍ഷം ആദ്യ 11 മാസങ്ങളില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തതായി ദുബൈ എക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിന്റെ ഏറ്റവും പുതിയ ഡേറ്റയില്‍ വ്യക്തമാക്കുന്നു.
Dubai International Airport maintains its position as the world's busiest airport, recording significant growth in passenger numbers, solidifying its status as a major global aviation hub.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."