ബി.ജെ.പി മുന്നോട്ട് വെച്ച ഭേദഗതികള്‍ സ്വീകരിച്ചു, പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളി; വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി ജെ.പി.സി
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അംഗീകാരം. പ്രതിപക്ഷത്തിന്റെ 44 ഭേദഗതികളും തള്ളിയ ജെ.പി.സി ബിജെപിയുടെ 22 ഭേദഗതികളും അംഗീകരിക്കുകയായിരുന്നു. ഭേദഗതികളില്‍ വോട്ടെടുപ്പ് നടത്തിയെന്നും 16 എം.പിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 10 എംപിമാര്‍ എതിര്‍ത്തുവെന്നും ജെ.പി.സി ചെയര്‍മാന്‍ ജഗദാംബിക പാല്‍ പറഞ്ഞു. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ഇനി യോഗമുണ്ടാവില്ലെന്നും ജെ.പി.സി ചെയര്‍മാന്‍ വ്യക്തമാക്കി.
ജെ.പി.സി ചെയര്‍മാന്‍ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനാധിപത്യത്തിന് ഇന്ന് മോശം ദിവസമായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച അജണ്ട നടപ്പാക്കുകയാണ് ജെ.പി.സി ചെയര്‍മാന്‍ ചെയ്തത്. പ്രതിപക്ഷത്തെ ഒന്നും സംസാരിക്കാന്‍ അനുവദിച്ചില്ല. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഒന്ന് വായിച്ചുനോക്കാന്‍ പോലും ജെപിസി ചെയര്‍മാന്‍ തയ്യാറായില്ല. ബി.ജെ.പി നിര്‍ദേശിച്ച ഭേദഗതികള്‍ എന്താണെന്ന് പ്രതിപക്ഷത്തെ അറിയിക്കുകയും ചെയ്തില്ല. നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ബില്ലിന് അംഗീകാരം നല്‍കിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇന്ന് നടന്ന യോഗത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ശനിയാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗമാണ് ഇന്ന് ചേര്‍ന്നത്. 24, 24 തിയ്യതികളിലാണ് യോഗം തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ജെ.പി.സി ചെയര്‍മാന്‍ ജാഗദാംബിക പായലിനെതിരെ പ്രതിഷേധിച്ച പത്ത് പ്രതിപക്ഷ എം.പിമാരെ ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
തിടുക്കപ്പെട്ട യോഗം ചേര്‍ന്നതിനും ചെയര്‍മാന്‍ സ്വന്തം അജണ്ട ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നതിനുമെതിരെയായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. നിലപാടില്‍ നിന്ന് സമിതി അധ്യക്ഷന്‍ പിറകോട്ട് പോയിട്ടില്ല. ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനാണ് കേന്ദ്ര നീക്കം.
കല്യാണ്‍ ബാനര്‍ജി, അസദുദ്ദീന്‍ ഉവൈസി, എ. രാജ, മുഹമ്മദ് ജാവേദ്, സീര്‍ ഹുസൈന്‍, മൊഹിബുള്ള, മുഹമ്മദ് അബ്ദുള്ള, അരവിന്ദ് സാവന്ത്, നദീംഉല്‍ ഹഖ്, ഇമ്രാന്‍ മസൂദ് എന്നീ 10 പ്രതിപക്ഷ എം.പിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗം നിഷികാന്ത് ദുബെ അവതരിപ്പിച്ച പ്രമേയം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."