ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച വോട്ട് ബാങ്ക്, 2015 മുതല്‍ എ.എ.പിക്കൊപ്പം; ഉവൈസി വരുന്നതോടെ ഡല്‍ഹി മുസ്ലിംകള്‍ ഇക്കുറി മാറുമോ? | Delhi Election
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും പോലെ ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച വോട്ട് ബാങ്കായിരുന്നു ഡല്‍ഹിയിലെ മുസ്ലിംകള്‍. ഇതിന് ആദ്യമായി ഇളക്കം തട്ടിയത് അഴിമതിവിരുദ്ധ പ്രസ്ഥാനത്തിലൂടെ ഡല്‍ഹി മനസ്സുകളില്‍ സ്ഥാനംപിടിച്ച് പുതുതലമുറ രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ ആം ആദ്മി പാര്‍ട്ടി 2013ല്‍ ആദ്യമായി പരീക്ഷണത്തിനിറങ്ങിയപ്പോഴായിരുന്നു. പാര്‍ട്ടി രൂപീകരിച്ച് ഒരുവര്‍ഷം തികയും മുമ്പെ രാഷ്ട്രീയഗോഥയിലിറങ്ങിയ അരവിന്ദ് കെജരിവാളിന്റെ എ.എപി ആ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ സഹായത്തോടെ ആദ്യമായി കെജരിവാള്‍ മുഖ്യമന്ത്രിയാകുകയുംചെയ്തു.
ഡല്‍ഹിയില്‍ ആദ്യമായി മുസ്ലിംകളില്‍ ഒരുവിഭാഗം കോണ്‍ഗ്രസല്ലാത്ത മറ്റൊരു പാര്‍ട്ടിക്ക് വോട്ട് ചെയ്ത തെരഞ്ഞെടുപ്പായിരുന്നു അത്. എങ്കിലും നല്ലൊരു ശതമാനം മുസ്ലിംകള്‍ അപ്പോഴും കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. അത്തവണ കോണ്‍ഗ്രസിന് ലഭിച്ച എട്ട് എം.എഎല്‍.എമാരില്‍ നാലും മുസ്ലിംഭൂരിപക്ഷ മണ്ഡലത്തില്‍നിന്നുള്ളവരായിരുന്നുവെന്നത്, ആ തെരഞ്ഞെടുപ്പില്‍ മുസ്ലിംകള്‍ കോണ്‍ഗ്രസ്സിനൊപ്പമായിരുന്നുവെന്നതിന് തെളിവാണ്.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിത്രം മാറി. കടുത്ത രാഷ്ടീയ പശ്ചാത്തലമില്ലാത്ത മുസ്ലിംകളൊക്കെയും എ.എ.പിയുടെ ചൂല്‍ ചിഹ്നത്തിന് കുത്തി. ഫലം വന്നപ്പോള്‍ പ്രതിപക്ഷംപോലുമില്ലാത്ത വിധത്തില്‍ ഡല്‍ഹിയിലെ 70ല്‍ 67 സീറ്റുകളും സ്വന്തമാക്കി എല്ലാവരെയും ഞെട്ടിച്ചു കെജരിവാള്‍.
13 ശതമാനമാണ് ഡല്‍ഹിയിലെ മുസ്ലിം ജനസംഖ്യ. ഇതില്‍ 77 ശതമാനവും എ.എ.പിക്കാണ് വോട്ട്‌ചെയ്തതെന്നാണ് അന്ന് പുറത്തുവന്ന കണക്ക്. സിഖുകാരിലെ 57 ശതമാനം പേരും എ.എ.പിക്കൊപ്പം നിന്നതായും കണക്കുകള്‍ പറയുന്നു. 2015ല്‍ ഡല്‍ഹിയില്‍ 30 ശതമാനത്തില്‍ കൂടുതല്‍ മുസ്ലിംകളുള്ള 10 മണ്ഡലങ്ങളില്‍ ഒമ്പതിലും എ.എ.പിയായിരുന്നു ജയിച്ചത്. മുസ്ലിം മണ്ഡലങ്ങളില്‍ എ.എ.പിയെ കൈവിട്ടത് മുസ്തഫാബാദ് മാത്രമായിരുന്നു. ഇവിടെ മുസ്ലിം വോട്ടുകള്‍ എ.എ.പിക്കും കോണ്‍ഗ്രസ്സിനും ഇടയില്‍ വിഭജിക്കപ്പെട്ടപ്പോള്‍ ബി.ജെ.പി വിജയിച്ചു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടാമതെത്തിയ ചുരുക്കം മണ്ഡലങ്ങളില്‍ ഒന്നും മുസ്തഫാബാദ് ആണ്.
ഡല്‍ഹിയില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ ലക്ഷ്യംവച്ചുള്ള കലാപത്തിനിടെ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകളില്‍ നേരിയ ഇടിവുണ്ടായി. മുസ്ലിം പോക്കറ്റുകളില്‍ ഇത് പ്രകടമാകുകയുംചെയ്‌തെങ്കിലും മൊത്തത്തില്‍ പാര്‍ട്ടിക്ക് കാര്യമായി പരുക്കേറ്റില്ല. മുന്‍ തെരഞ്ഞെടുപ്പില്‍ നേടിയ 67 ല്‍ അഞ്ചുസീറ്റ് കുറഞ്ഞ് 62 ആയി എ.എ.പിയുടെ നേട്ടം.
വീണ്ടുമൊരു തെരഞ്ഞെടുപ്പ് വരുമ്പോഴും മുസ്ലിം വോട്ട് എവിടേക്കെന്നത് ചര്‍ച്ചയാണ്. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനാല്‍ എ.എ.പിയുടെ മുസ്ലിം വോട്ട് ബാങ്കില്‍ വിള്ളലുണ്ടാകാന്‍ സാധ്യതയേറെയാണ്. 12 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് നേരത്തെ മജ്‌ലിസ് പ്രഖ്യാപിച്ചതെങ്കിലും രണ്ടിടത്ത് മാത്രമാണ് ഉവൈസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസ്ലിം പോക്കറ്റുകളായ മുസ്തഫാബാദും ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ നിലനില്‍ക്കുന്ന ഒഖ്‌ലയും. എ.എ.പിയുടെ മുന്‍ എം.എല്‍.എ താഹിര്‍ ഹുസൈന്‍ ആണ് മജ്‌ലിസിന്റെ പ്രചാരണമുഖം. ഒഖ്‌ലയില്‍ ഇക്കുറിയും എ.എ.പി നിര്‍ത്തിയിരിക്കുന്നത് അമാനത്തുല്ലാ ഖാനെയാണ്. മണ്ഡലത്തില്‍ ഹാട്രിക്ക് വിജയമാണ് ഖാന്‍ ലക്ഷ്യമിടുന്നത്.
Like any other state in North India, Muslims in Delhi were once a solid vote bank for the Congress. The picture changed in the 2015 assembly elections. All Muslims without a strong political background supported the AAP. When the results came in, Kejriwal shocked everyone by winning 67 out of 70 seats in Delhi, without even the opposition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."