HOME
DETAILS

ഇസ്‌റാഈലില്‍ ഹിസ്ബുല്ലയുടെ കൂട്ട മിസൈല്‍ വര്‍ഷം

  
Web Desk
July 05 2024 | 05:07 AM

Hezbollah launches barrage of rockets at Israel after top commander killed

തങ്ങളുടെ മുതിര്‍ന്ന കമാന്‍ഡറെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇസ്‌റാഈലിലേക്ക് ശീഈ സായുധ സംഘടനയായ ഹിസ്ബുല്ലയുടെ കൂട്ട മിസൈല്‍ വര്‍ഷം. ഗോലാന്‍ കുന്നുകളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 200 ഓളം കത്യുഷ റോക്കറ്റുകളാണ് വിക്ഷേപിച്ചത്. നെഫ ബാരക്കിലെ ഗോരാന്‍ ജിവിഷന്‍ ആസ്താനം കൊയല ബാരക്കിലെ മിസേല്‍ പ്രതിരോധ ആസ്ഥാനം എന്നിവയാണ് ഹിസ്ബുല്ല ലക്ഷ്യമിട്ടത്. പ്രദേശി സമയം രാവിലെ 20 മിനിറ്റിനുള്ളില്‍ ഏഴ് സൈറണ്‍ മുഴങ്ങിയതായി ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ മുഹമ്മദ് നിമാഹ് നാസറിനെ ബുധനാഴ്ച ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ആക്രമണം.

ഇസ്‌റാഈലിലെ നിരവധി സൈനിക കേന്ദ്രങ്ങളില്‍ 200 ലധികം മിസൈലുകള്‍ വിക്ഷേപിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ഗസ്സയില്‍ യുദ്ധം ആരംഭിച്ചശേഷം ഇസ്രായേലിനെതിരെ ഹിസ്ബുല്ല നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ഹിസ്ബുല്ല ആക്രമണത്തെ തുടര്‍ന്ന് വടക്കന്‍ ഇസ്‌റാഈലില്‍ 10 കേന്ദ്രങ്ങളില്‍ തീപിടിച്ചതായി ഇസ്‌റാഈലി ദിനപത്രമായ യെദിയോട്ട് അഹ്രാനോത്ത് റിപ്പോര്‍ട്ട് ചെയ്തു.

വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ഇതില്‍ ഏതാനും റോക്കറ്റുകളും ഡ്രോണുകളും വെടിവച്ചിട്ടതായി ഐ.ഡി.എഫ് അവകാശപ്പെട്ടു. പിന്നാലെ, തെക്കന്‍ ലബനാനിലെ വിവിധ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തിരിച്ചടിച്ചതായും ഇസ്‌റാഈല്‍ അറിയിച്ചു.

ഇസ്‌റാഈല്‍ ആക്രമണം കടുപ്പിച്ചതിനൊപ്പം ഗസ്സയില്‍ ഫലസ്തീന്‍ പോരാളികളുടെ തിരിച്ചടിയും മുറക്ക് നടക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളില്‍ മൂന്ന് സയണിസ്റ്റ് സൈനികരെ കൂടി പോരാളികള്‍ വധിച്ചു. വ്യത്യസ്ത സംഭവങ്ങളില്‍ നാലുസൈനികര്‍ക്ക് പരുക്കേറ്റു. ഇക്കാര്യം അധിനിവേശ സൈന്യവും സ്ഥിരീകരിച്ചു. വടക്കന്‍ ഗസ്സയിലെ ഇസ്‌റാഈലിന്റെ മെര്‍ക്കാവ ടാങ്കിന് നേരെ ഹമാസ് പോരാളികള്‍ തൊടുത്തുവിട്ട മിസൈലാക്രമണത്തിലാണ് ഒരാള്‍ മരിച്ചത്. ഏഴാം ബ്രിഗേഡിലെ 75ാം ബറ്റാലിയന്‍ കമാന്‍ഡര്‍ ക്യാപ്റ്റന്‍ എലേ എലിഷ ലുഗാസി (21) ആണ് കൊല്ലപ്പെട്ടത്. ടാങ്കിന് മുകളില്‍ നിലയുറപ്പിച്ചിരുന്ന 75ാം ബറ്റാലിയന്‍ അംഗങ്ങളായ മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

188ാം ബ്രിഗേഡിലെ 71ാം ബറ്റാലിയനില്‍ ഡ്രൈവര്‍ തസ്തികയിലുള്ള സര്‍ജന്റ് അലക്‌സാണ്ടര്‍ ഇക്കിമിന്‍സ്‌കി (19)യെ ഫലസ്തീനി കുത്തിക്കൊല്ലുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഇതേ ബറ്റാലിയനിലെ മറ്റൊരു സൈനികന് ഗുരുതരമായി പരുക്കേറ്റു. പോരാളികളുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മൂന്നാമത്തെയാള്‍ കൊല്ലപ്പെട്ടത്. ഗിവാതി ബ്രിഗേഡിലെ പ്ലാറ്റൂണ്‍ കമാന്‍ഡര്‍ റോയ് മില്ലര്‍ ആണ് മരിച്ചത്.

ഇതോടെ ഒക്ടോബര്‍ ഏഴിന് ശേഷം കൊല്ലപ്പെട്ട സയണിസ്റ്റ് സൈനികരുടെ എണ്ണം 676 ആയി. ഇതില്‍ 322 പേര്‍ ഗസ്സയില്‍ കരയാക്രമണം തുടങ്ങിയ ശേഷമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരുടെ എണ്ണം 4049 ആയി. ഇതില്‍ 2057 പേര്‍ക്കും പരുക്കേറ്റത് കരയാക്രമണത്തിന് ശേഷമാണ്.

ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതിനകം 38,011 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 87,445 പേര്‍ക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 58 പേര്‍ കൊല്ലപ്പെടുകയും 179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതിനിടെ, യമനിലെ ഹൂതി വിമതരെ ഒതുക്കിയെന്ന ഇസ്‌റാഈലിന്റേയും അമേരിക്കയുടേയും വാദങ്ങള്‍ കള്ളമെന്ന് തെളിയിക്കുന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കഴിഞ്ഞ ജൂണിലാണ് ചെങ്കടലില്‍ ഏറ്റവും കൂടുതല്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞമാസം മാത്രമായി 16 ആക്രമണങ്ങളാണ് ചെങ്കടലിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യംവച്ച് ഹൂത്തികള്‍ നടത്തിയതെന്ന് ബ്രിട്ടണ്‍ ആസ്ഥാനമായ യു.കെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീനികള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമെന്നോണമാണ് പശ്ചിമേഷ്യയിലെ തന്തപ്രധാന വാണിജ്യ ഇടനാഴിയായ ചെങ്കടല്‍ വഴി പോകുന്ന ഇസ്‌റാഈലുമായി ബന്ധമുള്ള കപ്പലുകളെ ഹൂത്തികള്‍ ആക്രമിച്ച് തുടങ്ങിയത്. ചെങ്കടലിന് പുറമെ ഏഥന്‍ കടലിടുക്ക്, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം തുടങ്ങിയ കടല്‍ പാതകളിലും ഹൂത്തികള്‍ ആക്രമിച്ചിരുന്നു. ഇതുവരെ 60ലധികം കപ്പലുകളാണ് ഹൂത്തികള്‍ ആക്രമിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം ഹൂത്തികള്‍ നടത്തിയത്. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത നിരവധി ആക്രമണങ്ങളും നടന്നതായി റിപ്പോര്‍ട്ടിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."