ബുള്ളറ്റ് കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്‌ഡ് കൊണ്ടുള്ള പരിഹാരം; ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ്
ന്യൂഡൽഹി: കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സ് പോസ്റ്റിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. ബുള്ളറ്റ് കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്‌ഡ് കൊണ്ടുള്ള നഷ്ടപരിഹാരമാണ് ബജറ്റ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് എക്സിൽ കുറിച്ചത്.
"ബുള്ളറ്റ് കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്‌ഡ് കൊണ്ടുള്ള പരിഹാരം. ആഗോള അനിശ്ചിതത്വത്തിനിടയിൽ, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ സർക്കാർ ആശയ പാപ്പരത്തമാണ് നേരിടുന്നത്." - രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ചു. പ്രധാന സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മോദി സർക്കാറിൻ്റെ ശ്രമമാണിതെന്ന് ഖാർഗെ പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ 54.18 ലക്ഷം കോടി ആദായനികുതി പിരിച്ചെടുത്ത സർക്കാർ ഇടത്തരക്കാർക്ക് ചെറിയ നികുതി ഇളവ് വാഗ്ദാനം ചെയ്തതായും ഖാർഗെ ആരോപിച്ചു.
12 ലക്ഷം രൂപ വരെയുള്ള ഇളവ് പ്രതിവർഷം 80,000 രൂപ ലാഭിക്കുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. അതായത് പ്രതിമാസം വെറും 6,666 രൂപ. എന്നാൽ, രാജ്യം മുഴുവൻ പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും കൊണ്ട് പൊറുതിമുട്ടുകയാണ്. അതേസമയം, മോദി സർക്കാർ തെറ്റായ പ്രശംസ തേടുന്ന തിരക്കിലും -ഖാർഗെ പറഞ്ഞു.
യുവാക്കൾ, സ്ത്രീകൾ, കർഷകർ, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവർക്കായി ബജറ്റിൽ ഒന്നുമില്ല. സ്ത്രീ ശാക്തീകരണത്തിന് വലിയൊരു ചുവടുവെപ്പ് മോദി വാഗ്‌ദാനം ചെയ്തിരുന്നു, എന്നാൽ ഒന്നും നടന്നില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള മാർഗരേഖയില്ല. കൂടാതെ, കാർഷിക ഉൽപന്നങ്ങൾക്ക് ജി.എസ്.ടിയിൽ ഇളവുമില്ല, ആരോഗ്യം, വിദ്യാഭ്യാസം, ദലിത്, ആദിവാസി, പിന്നാക്കക്കാർക്കുള്ള സ്കോളർഷിപ്പുകൾ എന്നിവക്കായി പദ്ധതികളില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
Rahul Gandhi's scathing critique of the budget has sparked a heated debate about the government's priorities and its commitment to addressing the pressing issues facing India .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."