ഊട്ടി സന്ദർശനത്തിന് ഇ പാസ്; സെപ്റ്റംബർ 30 വരെ നീട്ടി
ഊട്ടി: തമിഴ്‌നാട്ടിലെ ഊട്ടി, കൊടൈക്കനാൽ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഇ പാസ് നിയന്ത്രണം സെപ്റ്റംബർ 30 വരെ നീട്ടി. നേരത്തെ മെയ് ഏഴു മുതൽ ജൂൺ 30 വരെ ഇ പാസ് ഏർപ്പെടുത്താനായിരുന്നു മദ്രാസ് ഹൈക്കോടതി നിർദേശം.
വേനലവധിക്ക് ഇവിടങ്ങളിലെത്തുന്ന വാഹനങ്ങളുടെ എണ്ണം ഉൾപ്പെടെയുള്ള വിവരങ്ങൾ ജില്ലാ ഭരണകൂടങ്ങൾക്ക് ശേഖരിക്കുന്നതിനാണ് ഇ-പാസ് ഏർപ്പെടുത്തിയത്. സീസണിൽ ദിവസവും 20,000ത്തോളം വാഹനങ്ങളാണ് നീലഗിരിയിലെത്തുന്നതെന്നും വാഹനങ്ങളുടെ എണ്ണം കൂടിയത് ഗതാഗത തടസം രൂക്ഷമാക്കുകയാണെന്നും തമിഴ്‌നാട് സർക്കാർ കോടതിൽ റിപ്പോർട്ട് നൽകിയിരുന്നു.
തുടർന്നായിരുന്നു കോടതി ഉത്തരവ്. മലയോര പാതകളുടെ വാഹന വാഹക ശേഷി സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ ഐ.ഐ.എം ബംഗളൂരു, ഐ.ഐ.ടി മദ്രാസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു. ഈ പഠനം പൂർത്തീകരിക്കാൻ കൂടുതൽ സമയം സർക്കാർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇ പാസ് നിയന്ത്രണം നീട്ടിയത്.
കഴിഞ്ഞ ഏപ്രിൽ ഒൻപതിന് ജസ്റ്റിസ് എൻ. സതീഷ് കുമാർ, ഡി. ഭരത ചക്രവർത്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇ-പാസ് നിർബന്ധമാക്കി ഉത്തരവിറക്കിയത്.
E-pass for visiting ooty; Extended till September 30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."