റേഷൻ കാർഡ് മസ്റ്ററിങ് ഇന്നും തുടരും; ഇന്നും നാളെയും മഞ്ഞ കാർഡുകാർക്ക് മാത്രം അവസരം
തിരുവനന്തപുരം: റേഷൻ വിതരണം നിർത്തിവെച്ച് നടത്തുന്ന മസ്റ്ററിങ് ഇന്നും തുടരും. ഇന്നും നാളെയും മഞ്ഞ കാർഡുകാർക്ക് മാത്രമാകും മസ്റ്ററിങ് നടത്തുക. ഇ പോസ് സെർവർ തകരാറിനെ തുടർന്ന് മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് ആണ് മൂന്ന് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചത്. റേഷൻ വിതരണം നിർത്തിവച്ച ആദ്യദിവസം തന്നെ നടപടികൾ താറുമാറായത് ജനങ്ങളെ വലച്ചു.
സംസ്ഥാന ഐടി മിഷന്റെ സെർവറിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് മസ്റ്ററിങ് തടസ്സപ്പെട്ടതെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തകരാർ ഏറെക്കുറെ പരിഹരിച്ചെന്നും മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരുമെന്നും മന്ത്രി അറിയിച്ചു. തുടർച്ചയായുണ്ടാകുന്ന സർവർ തകരാറിനെ തുടർന്ന് മസ്റ്ററിങ് ഒറ്റ ഘട്ടമായി പൂർത്തിയാക്കുന്നതിനുപകരം ഘട്ടംഘട്ടമായി നടത്താൻ സർക്കാർ ശ്രമം ആരംഭിച്ചു.
മസ്റ്ററിങ്ങിന് ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്ന പിങ്ക് കാർഡുടമകള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കാതിരിക്കാൻ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ അറിയിച്ചു. ഈ ദിവസങ്ങളിൽ മഞ്ഞ ഒഴികെ കാർഡുകാർക്ക് റേഷന്‍ വിതരണം നടത്താന്‍ പാടില്ലെന്നും നിർദേശമുണ്ട്.
അതേസമയം, ഇന്നലെ 1,82,116 മുൻഗണനാ കാർഡ് അംഗങ്ങൾക്ക് മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കാനായത്. മസ്റ്ററിങ്, റേഷൻ വിതരണം എന്നിവ സംബന്ധിച്ച തുടർനിർദേശം ഞായറാഴ്ച ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."