മുകേഷിനെതിരായ പീഡന പരാതിയിൽ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം; കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: മുകേഷ് എം.എല്‍.എക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിയുടെ മൊഴിപ്രകാരമുള്ള കുറ്റം തെളിഞ്ഞുവെന്നും മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നുമാണ് കുറ്റപത്രം പറയുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടിതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്.ഐ.ടി വ്യക്തമാക്കുന്നു.
പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് മുകേഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആലുവ സ്വദേശിയുടെ പരാതിയില്‍ മരട് പൊലിസാണ് കേസടുത്തത്.
ആലുവ സ്വദേശിയായ നടി 2024 ആഗസ്റ്റ് 29-നാണ് മുകേഷിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 30-ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്‌ക്കെതിരായി നല്‍കിയ പരാതി. 2010-ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.
സംഭവത്തിന്റെ കാലപ്പഴക്കം കേസില്‍ വെല്ലുവിളിയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ പൊലിസിന് സാധിച്ചുവെന്നാന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എറണാകുളം മരട് പൊലിസാണ് ആദ്യം ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എറണാകുളത്തുള്ള വില്ലയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നും പിന്നീട് തൃശ്ശൂരില്‍ വെച്ച് സമാന സംഭവം ആവര്‍ത്തിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അതുപ്രകാരമുള്ള കുറ്റപ്പത്രം തയാറാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മുകേഷിന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു.
അതോടെ ആരോപണം ഉന്നയിച്ച നടി പരാതിയില്‍ നിന്ന് പിന്നോട്ട് പോയത് അന്വേഷണ സംഘത്തെ സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, സ്വന്തം നിലയ്ക്ക് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന നിലപാട് സ്വീകരിക്കുകയും കൃത്യമായി തെളിവുകള്‍ ശേഖരിക്കുകയുമാണ് പ്രത്യേക അന്വേഷണ സംഘം ചെയ്തത്. ഇതോടെ പരാതിയില്‍ നിന്ന് പിന്മാറുന്നില്ലെന്നും മനസിക സമ്മര്‍ദം മൂലമാണ് പരാതി പിന്‍വലിക്കാന്‍ ഒരുങ്ങിയതെന്നും നടി നിലപാട് സ്വീകരിക്കുകയായിരുന്നു.
A special investigation team (SIT) has filed a charge sheet against MLA Mukesh in a rape case based on the victim's testimony, digital evidence, and witness statements. WhatsApp chats, email messages, and circumstantial evidence have been submitted to the Ernakulam Judicial Magistrate Court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."