കോടതികളിലെ തിരിച്ചടി; പൊലിസും പഠിക്കുന്നു, തോൽക്കാതിരിക്കാൻ
കോഴിക്കോട്: കേസ് രജിസ്റ്റർ ചെയ്യുമ്പോൾ വകുപ്പുകൾ ചേർക്കുന്നതിലെ കൃത്യതക്കുറവ് കോടതികളിലടക്കം തിരിച്ചടിയാകുന്നത് പൊലിസിന് തലവേദനയായതോടെ പരിഹാരം തേടാൻ അധികൃതർ. ഇതിനായി പൊലിസുകാർക്ക് പഠനക്ളാസുകൾ ഒരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് പൊലിസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ഘടകം. കൃത്യം നടത്തിയെന്ന് കണ്ടെത്തിയിട്ടും കോടതി പ്രതികളെ വെറുതെ വിടുന്നതിലൂടെ പൊലിസ് പ്രതിസ്ഥാനത്താകാറുണ്ട്. ഈ ഘട്ടത്തിലാണ് അസോസിയേഷൻ എല്ലാമാസവും പഠനക്ലാസ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
സ്‌റ്റേഷനുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനടക്കം പുതുതായി എത്തുന്ന പൊലിസുകാർക്ക് പരിജ്ഞാനം കുറവാണ്. ഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതികൊണ്ടുള്ള ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) നിലവിൽ വന്നതോടെയുണ്ടായ മാറ്റങ്ങളും പഠിച്ചുവരുന്നതേയുള്ളൂ. പരിചയസമ്പന്നരുടെ അഭാവം സ്‌റ്റേഷൻ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ പൊലിസ് സ്വീകരിക്കുന്ന നടപടിക്രമങ്ങളിലെ പിഴവുകൾ പ്രതികളെ വെറുതെവിടുന്നതിന് വരെ കാരണമാകും. പൊലിസിന് മുന്നിലെത്തുന്ന പരാതിക്കാർക്ക് ഇതോടെ നീതി ലഭിക്കാത്ത അവസ്ഥയുമുണ്ടാകും.
പരിശീലന കാലയളവിൽ പൊലിസിന് ക്ലാസുകൾ നൽകാറുണ്ട്. കൂടാതെ ഡി.എച്ച്.ക്യു, ക്രമസമാധാന ചുമതലവഹിക്കുന്ന പൊലിസ് സ്‌റ്റേഷനുകൾ, സ്‌പെഷൽ യൂനിറ്റുകൾ എന്നിവിടങ്ങളിലെ പൊലിസുകാർക്ക് ആഭ്യന്തരവകുപ്പ് ജില്ലാ ക്രൈംറെക്കോർഡ് ബ്യൂറോ (ഡി.സി.ആർ.ബി) വഴി ഇടക്കിടെ ക്ലാസുകൾ നൽകാറുണ്ടായിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ ഇപ്പോൾ ഇല്ല. ഈ സാഹചര്യത്തിലാണ് സിറ്റി പൊലിസ് കമ്മിഷണർ ടി.നാരായണൻ പൊലിസുകാരിൽ നിയമപരമായ പരിജ്ഞാനം വളർത്താൻ തീരുമാനിച്ചത്.
കേസന്വേഷണം, തെളിവുകൾ ശേഖരിക്കൽ, കേസ് രജിസ്റ്റർ ചെയ്യുമ്പോൾ വകുപ്പുകൾ ചേർക്കുന്നതിലെ കൃത്യത തുടങ്ങി കാര്യങ്ങളിലാണ് 'ക്വസ്റ്റ്' എന്ന പേരിൽ പഠനക്ലാസ് നടത്തുന്നത്. ഒരു തവണ ക്ലാസുകൾ നൽകി അവസാനിപ്പിക്കാതെ തുടർച്ചയായി ക്ലാസുകൾ പൊലിസുകാർക്ക് നൽകും. സംസ്ഥാനത്ത് ആദ്യമായാണ് പൊലിസുകാർക്കായി തുടർച്ചയായുള്ള ക്ലാസുകൾ ഒരുക്കുന്നത്.
സർവിസിൽ നിന്ന് വിരമിച്ച പൊലിസുദ്യോഗസ്ഥർ, പ്രോസിക്യൂട്ടർമാർ, റിട്ട.ജഡ്ജിമാർ, ശാസ്ത്രീയ പരിശോധനാ വിദഗ്ധർ തുടങ്ങി പ്രമുഖരാണ് ക്ലാസെടുക്കുന്നത്. ക്രമസമാധാന ചുമതലകളുള്ള സ്‌റ്റേഷനുകളിൽ നിന്ന് രണ്ട് പേരെ വീതമാണ് ക്ലാസിൽ പങ്കെടുപ്പിക്കുന്നത്.
എല്ലാമാസവും ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. ഓരോ ബാച്ചിനും നാല് ദിവസത്തെ ക്ലാസുകളാണ് ആദ്യഘട്ടം നൽകുന്നത്. ഫെബ്രുവരി നാലിനാണ് ആദ്യബാച്ചിന്റെ ക്ലാസ് തുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."