ബി.ഡി.ജെ.എസിൽ മുന്നണിമാറ്റ ചർച്ച സജീവം ; എൻ.ഡി.എ വിടണമെന്ന് കോട്ടയം ജില്ലാ കമ്മിറ്റി, അടിയന്തര നേതൃയോഗം ഫെബ്രു. ഒന്നിന്
കൊച്ചി: ബി.ഡി.ജെ.എസിൽ മുന്നണിമാറ്റ ചർച്ച സജീവം. എൻ.ഡി.എ വിടണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമായതോടെ വിഷയം ചർച്ച ചെയ്യാൻ അടിയന്തര സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു. ഫ്രെബ്രുവരി ഒന്നിന് ചേർത്തലയിലാണ് യോഗം. ബി.ജെ.പി യുടെ പുതിയ ജില്ലാ പ്രസിഡന്റുമാരുടെ സ്ഥാനാരോഹണ ചടങ്ങിൽനിന്ന് വിട്ടുനിൽക്കാനാണ് ബി.ഡി.ജെ.എസിന്റെ തീരുമാനം.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടനം ദയനീയമായതോടെയാണ് മുന്നണിമാറ്റം അനിവാര്യമാണെന്ന ചിന്ത പാർട്ടിയിൽ സജീവമായത്. നിയസഭയിൽ പ്രാതിനിധ്യമില്ലാതെ കേരളരാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം നിലകൊണ്ടാൽ വലിയ നേട്ടം ഉണ്ടാക്കാൻ കഴിയില്ലെന്നുമാണ് ബി.ഡി.ജെ.എസിന്റെ നിലപാട്.
യു.ഡി.എഫുമായും എൽ.ഡി.എഫുമായി അനൗപചാരിക ആശയവിനിമയം നടന്നതായാണ് സൂചന. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടശന് ഇടതുമുന്നണിയോടാണ് താൽപര്യം. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ ഭരണമാറ്റസാധ്യതകൾ വിലയിരുത്തുമ്പോൾ യു.ഡി.എഫിൽ പോകുന്നതാണ് നല്ലതെന്ന വാദവും പാർട്ടിക്കുള്ളിലുണ്ട്.
നിയമസഭയിലേക്ക് ആലപ്പുഴ ഉൾപ്പെടെയുള്ള നിയസഭാ സീറ്റുകളാണ് ബി.ഡി.ജെ.എസിന്റെ ആവശ്യം. തദ്ദേശതെരഞ്ഞെടുപ്പിൽ ഈഴവ സ്വാധീനമേഖലകളിൽ അർഹമായ പരിഗണനയുമാണ് ആവശ്യപ്പെടുന്നത്. ഈഴവ സമുദായത്തിന്റെ പിന്തുണ ഇരുമുന്നണിയും ആഗ്രഹിക്കുന്നതിനാൽ മുന്നണിമാറ്റത്തിന് തടസമുണ്ടാകില്ലെന്നാണ് പാർട്ടി വിലയിരുത്തുന്നത്.
മുന്നണിമാറ്റം വേണമെന്ന ആവശ്യം കോട്ടയം ജില്ലാ നേതൃ ക്യാംപിൽ പ്രമേയമായി പാസാക്കിയിരുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ശനിയാഴ്ച ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് ജില്ലാ പ്രസിഡന്റുമാരെയും ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്കൊപ്പം മത്സരിച്ചിട്ട് ഒരു സീറ്റിൽ പോലും നേട്ടമുണ്ടാക്കാൻ ബി.ഡി.ജെ.എസിന് കഴിഞ്ഞിരുന്നില്ല.
തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ എം.പി സ്ഥാനവും കേന്ദ്രമന്ത്രി പദവുമെല്ലാം പലതവണ ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാകാത്തതിൽ ബി.ഡി.ജെ.എസിന് അമർഷമുണ്ട്. ബി.ജെ.പിക്കുള്ളിൽ അഭ്യന്തരതർക്കവും പോരും ശക്തമായതും ബി.ഡി.ജെ.എസിന്റെ മനംമാറ്റത്തിന് കാരണമാണ്. തുഷാർ വെള്ളാപ്പള്ളിയാണ് നിലവിൽ എൻ.ഡി.എയുടെ സംസ്ഥാന കൺവീനർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."