ഒമാനിൽ നിയമഭേദഗതി; 28 മേഖലകളിൽ കൂടി വിദേശ നിക്ഷേപകര്‍ക്ക് വിലക്ക്
മസ്കത്ത്:ഒമാനിൽ കൂടുതല്‍ വാണിജ്യ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി രാജ്യത്തെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവ് പ്രകാരം 28 മേഖലകള്‍ കൂടി ഒമാനി നിക്ഷേപകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ഒമാനി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഉയർത്തികൊണ്ടുവരാൻ സര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കരകൗശല വസ്തുക്കൾ, ചർമ സംരക്ഷണ സേവനങ്ങൾ, ഇവന്റ്, ഫർണിച്ചർ വാടക, പരമ്പരാഗത കരകൗശല വസ്തുക്കളുടെ ഉൽപാദനം, ഉപയോഗിച്ച വാഹനങ്ങളുടെ ചില്ലറ വിൽപന തുടങ്ങിയവ പുതുതായി വിദേശ നിക്ഷേപ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പട്ടികയിൽ ചേർത്തിട്ടുണ്ട്.
209/2020 മന്ത്രിതല തീരുമാനത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് പുതിയ ഉത്തരവിറക്കിയത്. വിദേശ മൂലധന നിക്ഷേപം നിയമത്തിലെ അനുച്ഛേദം 14ന് അനുസൃതമായാണ് പുതിയ നിയമഭേദഗതി.ഒമാനിൽ ഇതോടെ വിദേശ നിക്ഷേപകരെ തടയുന്ന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ 123 ആയി. ഈ മേഖലകളിൽ ഒമാനി നിക്ഷേപകരെ മാത്രമേ അനുവദിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."