കുവൈത്തിൽ ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി മുപ്പതിനായിരത്തോളം അപേക്ഷകൾ
കുവൈത്ത് സിറ്റി:രാജ്യത്ത് ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി ഇതുവരെ ഏതാണ്ട് മുപ്പതിനായിരത്തോളം അപേക്ഷകൾ ലഭിച്ചതായി കുവൈത്ത് അധികൃതർ അറിയിച്ചു. കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് പുറത്തുവിട്ടത്.
ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി 2024 ജൂലൈ 14 മുതൽ കുവൈത്തിൽ പ്രാബല്യത്തിൽ വന്നിരുന്നു. ജൂലൈ 14 മുതൽ ഓഗസ്റ്റ് പകുതി വരെ ഇത്തരം മുപ്പതിനായിരത്തോളം അപേക്ഷകളാണ് ഈ വിസ മാറ്റത്തിനായി ലഭിച്ചിരിക്കുന്നത്.
ഇതിൽ പതിനായിരത്തോളം അപേക്ഷകളിൽ നടപടിയെടുത്തതായി റെസിഡൻസി അഫയേഴ്‌സ് അധികൃതർ അറിയിച്ചു. ബാക്കി അപേക്ഷകളിൽ അവലോകന നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്.
കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ (വിസ 20) വിസ സ്വകാര്യ മേഖലയിൽ (വിസ 18) തൊഴിലെടുക്കുന്ന രീതിയിലേക്ക് മാറ്റുന്നതിന് നിലവിലുള്ള നിരോധനം 2024 ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയുള്ള കാലയളവിൽ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് കുവൈത്ത് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരത്തെ പുറത്തിറക്കിയിരുന്നു. സ്വകാര്യ മേഖലയിലെ വിവിധ തൊഴിലുകളിൽ അനുഭവപ്പെടുന്ന തൊഴിലാളികളുടെ വലിയ ദൗർലഭ്യത്തെ തുടർന്നായിരുന്നു ഈ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."