അര്‍ജുനായുള്ള തെരച്ചിലിന് മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങല്‍ വിദഗ്ധരും; കുന്ദാപുരയിലെ ഏഴംഗ സംഘം ഷിരൂരിലെത്തി
ഷിരൂര്‍: മണ്ണിടിച്ചിലെത്തുടര്‍ന്ന് കാണാതായ അര്‍ജുനു വേണ്ടിയുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക്. അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിനായി കുന്ദാപുരയില്‍ നിന്ന് മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിയും പരിചയസമ്പത്തും ഉള്ളവരാണിവര്‍. ഇന്ന് കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ച് തെരച്ചില്‍ നടത്തും.
പുഴയുടെ മധ്യത്തില്‍ സ്ഥാപിക്കുന്ന ചങ്ങാടങ്ങളില്‍നിന്ന് തെരച്ചില്‍ തുടരാനാണ് ആലോചിക്കുന്നത്. പ്ലാറ്റ്‌ഫോമില്‍നിന്ന് ഇരുമ്പുവടം ഉപയോഗിച്ച് പുഴയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കും. ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ആറു നോട്ടിക്കല്‍ മൈല്‍വരെ വേഗത്തിലായതുകൊണ്ട് ലോറിയുള്ള സ്ഥലം കണ്ടെത്തിയിട്ടും രണ്ടുദിവസമായി നാവികസേനയ്ക്ക് ഇവിടേക്ക് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.
10 ടണ്ണിന്റെയും 25 ടണ്ണിന്റെയും രണ്ടു പോന്റൂണുകള്‍ നദിയില്‍ നങ്കൂരമിടാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പോന്റൂണ്‍ കുത്തൊഴുക്കിനെ തടഞ്ഞുനിര്‍ത്തും. അതിന്റെ സഹായത്തോടെ ഇറങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്.
അതേസമയം, തിരച്ചില്‍ നിര്‍ത്തില്ലെന്നും അര്‍ജുനേയും രണ്ട് കര്‍ണാടക സ്വദേശികളേയും കണ്ടെത്താന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മുഹമ്മദ് റിയാസിനൊപ്പം എ.കെ ശശീന്ദ്രനും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ തിരച്ചിലിലും ഗംഗാവലി പുഴയില്‍ അകപ്പെട്ട ട്രക്കില്‍ അര്‍ജുന്റെ സാന്നിധ്യം കണ്ടെത്താനായില്ല. തെര്‍മല്‍ ഇമേജിങ് പരിശോധന നടത്തിയെങ്കിലും ട്രക്കില്‍ മനുഷ്യശരീരത്തിന്റേതായ സിഗ്നലുകള്‍ ലഭിച്ചിട്ടില്ലെന്ന് ഉത്തരകന്നഡ കലക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ നേവിക്കുപോലും തിരച്ചിലിന് പ്രതിസന്ധിയുണ്ടായി. ലക്ഷ്യത്തിലേക്കുള്ള ശ്രമം തുടരാനാണ് കൂട്ടായെടുത്ത തീരുമാനമെന്നും ഇതിനായി സാധ്യമായ പുതിയ രീതികള്‍ പരീക്ഷിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
അര്‍ജുനു വേണ്ടിയുള്ള തിരച്ചിലില്‍ ഇന്നലേയും കാലാവസ്ഥ വെല്ലുവിളിയായി. 11 ാം ദിവസവും മഴയും കുത്തൊഴുക്കുമെല്ലാം ട്രക്കിനടുത്തെത്തിയുള്ള പരിശോധനയ്ക്ക് നാവികസേനയ്ക്ക് തടസമായി. എന്നാല്‍ ഇതിനിടെ ഡ്രോണ്‍ പരിശോധനയില്‍ ട്രക്കിന്റേതെന്ന് സംശയിക്കുന്ന ഒരു പോയിന്റ് കൂടി ലഭിച്ചു. എന്നാല്‍ തിരച്ചിലില്‍ സിഗ്‌നല്‍ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിനാണ് പ്രഥമപരിഗണന നല്‍കുന്നത്.
സോണാര്‍, റഡാര്‍, ഐബോഡ് എന്നീ പരിശോധനകളില്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്താണ് പരിശോധന നടത്തുക. മൂന്നുതരം പരിശോധനാ സംവിധാനങ്ങളില്‍ ഉറപ്പിച്ച പോയിന്റാണിത്. മലയടിവാരത്തുനിന്ന് 70 മീറ്റര്‍ അകലെ, 810 മീറ്റര്‍ താഴ്ചയിലായാണ് ഈ പോയിന്റുള്ളത്. പുതിയ പോയിന്റിന് പഴയ പോയിന്റുകളെക്കാള്‍ കൂടുതല്‍ സാധ്യത കല്‍പിക്കാന്‍ കഴിയില്ലെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ഐബോഡ് സംഘത്തിന്റെ ഡ്രോണ്‍ പരിശോധന തുടരുന്നുണ്ട്. ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ച ചിത്രത്തില്‍ ട്രക്ക് ചെരിഞ്ഞ നിലയിലാണുള്ളതെന്ന് സതീഷ് സെയില്‍ എം.എല്‍.എ അറിയിച്ചു. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന കാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."