പേജര്‍, വാക്കിടോക്കി സ്‌ഫോടനം; 34 മരണം, 3250 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ മൊസാദെന്ന് ഹിസ്ബുല്ല, പ്രതികരിക്കാതെ ഇസ്‌റാഈല്‍
ബെയ്‌റൂത്ത്:മൂവായിരത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ മരിക്കുകയും 3000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിന് പിന്നാലെ ലബനാനിലുണ്ടായ വാക്കിടോക്കി പൊട്ടിത്തെറിയില്‍ മരണം 20 കവിഞ്ഞു. സ്‌ഫോടനങ്ങളില്‍ 34 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 3250 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. എത്രയെണ്ണം പൊട്ടിത്തെറിച്ചുവെന്നതടക്കം കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ലെന്ന് ലബനന്‍ മാധ്യമങ്ങള്‍ പറയുന്നത്.
ബെയ്‌റൂത്തിലെ ആശുപത്രികള്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മിക്കവര്‍ക്കും കണ്ണിനാണ് സാരമായി പരുക്കേറ്റിരിക്കുന്നത്. പലരുടെയും കൈകള്‍ അറ്റുപോയതായും ലെബനന്‍ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ല ആശയ വിനിമയത്തിനുപയോഗിക്കുന്ന 'പേജറു'കള്‍ വ്യാപകമായി പൊട്ടിത്തെറിച്ചത്. ഇസ്‌റാഈല്‍ ഹാക്ക് ചെയ്യാനും നില്‍ക്കുന്ന സ്ഥലം കണ്ടെത്താനും സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ നിര്‍ദ്ദേശപ്രകാരം അംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് പേജറുകളിലേക്ക് മാറിയത്. തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയില്‍നിന്ന് ഹിസ്ബുല്ല പേജറുകള്‍ വാങ്ങി അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. തങ്ങളുടെ ബ്രാന്‍ഡ് നെയിമില്‍ ഹംഗറിയിലെ ബി.എ.സി കണ്‍സല്‍ട്ടിങ് എന്ന കമ്പനിയാണ് ഇത് നിര്‍മിച്ചതെന്നാണ് തായ്‌വാന്‍ കമ്പനി പൊട്ടിത്തെറിക്ക് പിന്നാലെ പ്രതികരിച്ചത്.
പൊട്ടിത്തെറിച്ച പേജറുകളില്‍ നിര്‍മാണ ഘട്ടത്തില്‍തന്നെ മൂന്ന് ഗ്രാം സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. ബാറ്ററിക്കുള്ളിലാണ് സ്‌ഫോടക വസ്തു ഒളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക സന്ദേശം അയച്ച് ഒരേസമയം പൊട്ടിത്തെറിക്കുന്ന വിധത്തിലെ ഓപറേഷന് പിന്നില്‍ ചുരുങ്ങിയത് മൂന്നുമാസത്തെ ആസൂത്രണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെ നേര്‍ക്കാണ് സംശയമുന നീളുന്നത്. ഇസ്‌റാഈലാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച ഹിസ്ബുല്ല ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.എന്നില്‍ പരാതി നല്‍കുമെന്ന് ലബനാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."