32,046 കുടുംബങ്ങള്‍ക്ക് കേരള ബാങ്കിന്റെ ജപ്തി നോട്ടിസ്
മലപ്പുറം: കേരള ബാങ്ക് രൂപീകരിച്ചതിന് ശേഷം നാലുവര്‍ഷത്തിനിടെ വായ്പ മുടങ്ങി കുടിശികയില്‍ കുരുങ്ങിയ 32,046 പേര്‍ക്ക് ജപ്തി നോട്ടിസ്. കിട്ടാക്കടം എഴുതിത്തള്ളുന്നതില്‍ കേരള ബാങ്ക് ക്രമാതീതമായ കുറവ് വരുത്തിയതിന് പിന്നാലെയാണിത്.
വായ്പ മുടങ്ങിയവര്‍ക്ക് തിരിച്ചടക്കാന്‍ നേരത്തെ നിരവധി അവസരങ്ങള്‍ ബാങ്കുകള്‍ നല്‍കാറുണ്ട്. എന്നാല്‍ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ജപ്തി നടപടികള്‍ നടത്താനുള്ള കേന്ദ്രത്തിന്റെ സര്‍ഫാസി നിയമ അധികാരം മുതലെടുത്താണ് ഈ നീക്കം. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ ജപ്തി നടപടികള്‍ക്ക് എളുപ്പമായി. ഇതാണ് ബാങ്കുകളെ ജപ്തിയിലേക്ക് പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് ജപ്തി നോട്ടിസ് നല്‍കിയതില്‍ 3,669 എണ്ണത്തില്‍ തുടര്‍ നടപടികളെടുത്തിട്ടുണ്ട്. 52 കുടുംബങ്ങളുടെ ജപ്തി നടപടിയും പൂര്‍ത്തിയാക്കി.
വായ്പ തിരിച്ചടവില്‍ മൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഈടായി നല്‍കിയ വസ്തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വില്‍ക്കാനും സര്‍ഫാസി നിയമം അധികാരം നല്‍കുന്നുണ്ട്. ഈട് വസ്തു പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിന്റെ ആവശ്യവുമില്ല. വായ്പാ വസ്തുവില്‍ നോട്ടിസ് പതിച്ച് ബാങ്കിന് നടപടികളെടുക്കാം.
കിട്ടാക്കടം എഴുതിത്തള്ളുന്നതില്‍ ഗണ്യമായ കുറവ് വരുത്തിയതും ജപ്തിയിയിലേക്ക് പ്രേരിപ്പിച്ചു. സഹകരണ ബാങ്കുകള്‍ കേരള ബാങ്കായി മാറിയതിന് ശേഷമുള്ള ആദ്യ സാമ്പത്തിക വര്‍ഷം(202021) വായ്പകളില്‍ കിട്ടാക്കടമായി ഉണ്ടായിരുന്ന 1,44,80,941 രൂപയാണ് മുതല്‍ ഇനത്തില്‍ എഴുതിത്തള്ളിയത്. പലിശ ഇനത്തില്‍ 2,70,87,858 രൂപയും എഴുതിത്തള്ളിയിരുന്നു. എന്നാല്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 22,04,111 രൂപയാണ് മുതല്‍ ഇനത്തില്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത്. 20,46,211 രൂപ പലിശ ഇനത്തിലും എഴുതി തള്ളി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 27,65,866 രൂപയാണ് മുതല്‍ ഇനത്തില്‍ എഴുതിത്തള്ളിയത്. 48,83,774 രൂപ പലിശ ഇനത്തിലും ഒഴിവാക്കി.
ജില്ലാ സഹകരണ ബാങ്കുകളുടെ ആസ്തി ബാധ്യതകള്‍ സംസ്ഥാന സഹകരണ ബാങ്കിനു കൈമാറി 2019 നവംബറിലാണ് കേരള ബാങ്ക് നിലവില്‍ വന്നത്.
Kerala Bank has issued seizure notices to 32,046 families across the state due to loan defaults.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."