ഇ.പിക്ക് പുറത്തേക്ക് വഴിതെളിച്ചത് ഒന്നല്ല, ഒട്ടേറെ കാരണങ്ങള്‍
കണ്ണൂര്‍: ഒന്നോ രണ്ടോ കാരണങ്ങളല്ല എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി ജയരാജന്‍ പുറത്തുപോകലിനു പിന്നില്‍. പല ഘട്ടങ്ങളില്‍ ആരോപണങ്ങളുടെ പരമ്പര തന്നെ ഇ.പിക്കെതിരേ സി.പി.എമ്മില്‍ ഉയര്‍ന്നു. അപ്പോഴൊക്കെ പാര്‍ട്ടിക്കുവേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ചയാള്‍ എന്ന ആനുകൂല്യത്തില്‍ ഇ.പിയുടെ പല ചെയ്തികളോടും നേതൃത്വം കണ്ണടച്ചു. നേതൃനിരയിലെ പലരും ഇ.പിക്കെതിരേ നിരവധി ആരോപണങ്ങളുന്നയിച്ചപ്പോഴും, ബന്ധുനിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിക്കസേര ഒഴിയേണ്ടിവന്നപ്പോള്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ.പിയെ ചേര്‍ത്തുപിടിച്ചിരുന്നു. എന്നാല്‍ തന്റെ പേരുപറഞ്ഞുപോലും ഇ.പിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ ചില വ്യവസായികളില്‍നിന്നുള്‍പ്പെടെ സാമ്പത്തിക ഇടപാടുകള്‍ക്കു ശ്രമിച്ചുവെന്ന് ബോധ്യപ്പെട്ടതിനു പിന്നാലെയാണ് പിണറായിയും ഇ.പി ജയരാജനെ കൈവിടാന്‍ നിര്‍ബന്ധിതനായത്. അതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ സീറ്റ് ഇ.പി ജയരാജനില്‍നിന്നെടുത്ത് കെ.കെ ശൈലജയ്ക്കു നല്‍കിയത്. സിറ്റിങ് സീറ്റ് സിഷേധിക്കപ്പെട്ടതില്‍ ഏറെ അസ്വസ്ഥനായിരുന്നു ഇ.പി ജയരാജന്‍. പാര്‍ലമന്ററി പദവികളിലേക്ക് ഇനിയില്ലെന്നായിരുന്നു മുഖംകറുപ്പിച്ചുകൊണ്ട് ഇ.പിയുടെ അന്നത്തെ പ്രതികരണം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ പലതവണ മുഖ്യമന്ത്രിയെ കണ്ട് തെറ്റിദ്ധാരണ മാറ്റാന്‍ ഇ.പി ശ്രമിച്ചെങ്കിലും മുഖം കൊടുക്കാതിരിക്കാന്‍ പിണറായിയും പരമാവധി ശ്രദ്ധിച്ചു. പിണക്കവും പാര്‍ട്ടി വപരിപാടികളില്‍നിന്നുള്ള വിട്ടുനില്‍ക്കലുകളും ഗുണമല്ലെന്നു തിരിച്ചറിഞ്ഞതോടെ പിന്നീട് അവസരം കിട്ടുന്നിടത്തൊക്കെ പിണറായി സ്തുതിയുമായാണ് ഇ.പി അവതരിച്ചത്. അതുവഴിയെങ്കിലും തന്നോടുള്ള മുഖ്യമന്ത്രിയുടെ അപ്രീതി അലിയിച്ചുകളായമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ, അത്തരം വാഴ്ത്തലുകളിലും മുഖ്യമന്ത്രി വീണില്ല.
2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ്ബ്യൂറോയിലേക്ക് പരിഗണിക്കപ്പെടുമെന്ന് ഇ.പി ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എ.വിജയരാഘവന് അവസരം നല്‍കിയാണ് ഇ.പിയുടെ പി.ബി പ്രവേശനത്തെ എതിര്‍പക്ഷം വെട്ടിയത്. പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കപ്പെടാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നായിരുന്നു അന്ന് മാധ്യമങ്ങളോട് ഇച്ഛാഭംഗത്തോടെ ഇ.പി പ്രതികരിച്ചത്. 2022 ഒക്ടോബര്‍ ഒന്നിന് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ ഒഴിവുവന്ന സംസ്ഥാന സെക്രട്ടറി കസേരയും ഇ.പി ഏറെ കൊതിച്ചിരുന്നു. എന്നാല്‍ നാളുകള്‍ക്കകം എം.വി ഗോവിന്ദനെ ദിവസങ്ങള്‍ക്കകം സെക്രട്ടറിയായി അവരോധിച്ചതിലൂടെ ഇ.പി ജയരാജന്റെ പേര് ഉയര്‍ന്നുവരാതിരിക്കാനുള്ള ജാഗ്രതയാണ് പിണറായിപക്ഷം കാട്ടിയത്.
കൊതിപ്പിക്കാത്ത കണ്‍വീനര്‍ കസേര
2022 ഏപ്രില്‍ 18നാണ് ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനറാവുന്നത്. മുന്നണി കണ്‍വീനര്‍ പദവി ഒരിക്കലും ഇ.പി ജയരാജന്റെ സ്വപ്‌നമായിരുന്നില്ല. ഒതുക്കാന്‍ വേണ്ടിയാണ് ആ കസേരയില്‍ അവരോധിച്ചതെന്ന ബോധ്യവും ഇ.പിക്ക് ഉണ്ടായിരുന്നു. ഇ.പി കണ്‍വീനര്‍ ആയതിനു തൊട്ടുപിന്നാലെ നടന്ന തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് കനത്ത പരാജയമാണ് നേരിട്ടത്. സിറ്റിങ് സീറ്റുകളെന്നതും സഹതാപതരംഗവുമെല്ലാം രണ്ടിടത്തും യു.ഡി.എഫിന് ജയം ഉറപ്പാക്കിയെങ്കിലും മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ രണ്ടിടത്തും ഇ.പി ജയരാജന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിലെ രണ്ട് പ്രധാന കാരണങ്ങളും ഇ.പിക്കെതിരേയുള്ളതാണ്. അതിലൊന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയിലെ മോശം പ്രകടനം തന്നെ. കാസര്‍കോട്ടും കണ്ണൂരിലും മാത്രമായി പ്രവര്‍ത്തനം ഒതുക്കി എന്നതും മണ്ഡലങ്ങളില്‍ ഒരുതവണ പോലും ഇ.പി പ്രചാരണത്തിനു പോയില്ലെന്നതും തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ അണികളും നേതൃത്വവും ഒരുപോലെ പരാതിപ്പെട്ടിരുന്നു. ബി.ജെ.പി കേരളപ്രഭാരി പ്രകാശ് ജാവ്‌ദേക്കറുമായി മകന്റെ ഫ്‌ലാറ്റില്‍ കൂടിക്കാഴ്ച നടത്തിയെന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുനാളിലെ ഇ.പിയുടെ വെളിപ്പെടുത്തലും കനത്ത തോല്‍വിക്ക് കാരണമായെന്ന് സി.പി.എം നേതൃത്വം വിലയിരുത്തിയിരുന്നു. ഇ.പിയുടെ സ്ഥാനഭ്രംശത്തിനു പ്രധാന കാരണമായി ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതും ഇതേ ആരോപണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."