കളംമാറുമോ, കാവി പുതയ്ക്കുമോ ഇ.പി?
കണ്ണൂര്‍: ഒരുകാലത്ത് സി.പി.എമ്മില്‍ രണ്ടാമത്തെ അധികാര കേന്ദ്രമായിരുന്നു ഇ.പി.ജയരാജന്‍. പാര്‍ട്ടി നടത്തിക്കൊണ്ടുപോകുന്നതിനു വേണ്ട ഫണ്ടില്‍ ഏറിയ പങ്കും വന്നത് ഇ.പി ജയരാജന്‍ വഴിയായിരുന്നു. വെറുക്കപ്പെട്ടവര്‍ എന്ന് വി.എസ്. അച്യുതാനന്ദന്‍ വരെ വിശേഷിപ്പിച്ചവരുമായുള്ള ഇ.പിയുടെ അവിശുദ്ധകൂട്ടിന് പലവട്ടം സി.പി.എം നേതൃത്വം കണ്ണടച്ചതും വരുമാനവഴികളടയുമോ എന്ന ഭയം കൊണ്ടായിരുന്നു. വിമര്‍ശനം ഭയന്ന് സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വഴിമാറി നടക്കാതിരിക്കാന്‍ ഇ.പിയും ഒരുക്കമല്ലായിരുന്നു.
ഇ.പിക്കും ഭാര്യയ്ക്കും മകനും എതിരേ പലവട്ടം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും സി.പി.എം കണ്ണടയ്ക്കുകയോ കേട്ടില്ലെന്നു നടിക്കുകയോ ആയിരുന്നു. എന്നാല്‍ തങ്ങള്‍ വര്‍ഗശത്രുവായി കാണുന്ന ബി.ജെ.പിയുമായുള്ള ബാന്ധവത്തിന് ഇ.പി ശ്രമിക്കുന്നെന്ന വിവരമറിഞ്ഞതോടെയാണ് നടപടി കടുപ്പിക്കാന്‍ സി.പി.എം നിര്‍ബന്ധിതമായത്. അതുകൊണ്ടുകൂടിയാണ് ഇ.പിക്ക് പ്രതിരോധമൊരുക്കാന്‍ പി.കെ ശ്രീമതി ഉള്‍പ്പെടെ ഒരു നേതാവും രംഗത്തെത്താത്തതിരുന്നതും. പാര്‍ട്ടിയില്‍ ഇനി തന്റെ നില പരുങ്ങലിലാണെന്ന ബോധ്യം ഇ.പി ജയരാജനുണ്ട്. ഉന്നതപദവിയിലിരുന്ന ഒരാളെ ആ സ്ഥാനത്തുനിന്നു മാറ്റുക എന്നാല്‍ സി.പി.എമ്മില്‍ അയാളുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നതിന്റെ വ്യക്തമായ സൂചനകൂടിയാണ്. അര നൂറ്റാണ്ടിനുമേല്‍ രാഷ്ട്രീയജീവിതം തുടര്‍ന്ന ഒരാള്‍ ഒരുപ്രഭാതത്തില്‍ സാധാരണ ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടുമെന്നതും അചിന്ത്യം. അതുകൊണ്ടുതന്നെ ഇ.പിക്കു മുന്നില്‍ ഇനി പാര്‍ട്ടിക്കു പുറത്തേക്കുള്ള വഴി മാത്രമാണ് അഭികാമ്യം.
പാര്‍ട്ടിനയങ്ങളില്‍നിന്ന് വ്യതിചലിക്കുന്നത് എത്രവലിയ നേതാവായാലും അച്ചടക്കനടപടി ഉറപ്പെന്ന ബോധ്യം പൊതുസമൂഹത്തിനു നല്‍കാന്‍ സി.പി.എമ്മിനും അതുവഴി കഴിയും. പരസ്യമായി അപമാനിക്കപ്പെട്ട് സി.പി.എമ്മില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന ബോധ്യം ഇ.പിക്കുമുണ്ട്. അതിനാല്‍ ഈ തീയും പുകയും അടങ്ങുന്നതോടെ അടുത്ത ലാവണം തേടി ഇ.പി പുറപ്പെടുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അത് ബി.ജെ.പിയിലേക്കായിരിക്കുമെന്ന് സി.പി.എമ്മില്‍ തന്നെയുള്ള ഒരു വിഭാഗം കരുതുന്നു. ഇ.പി ജയരാജനെപ്പോലെ തലയെടുപ്പുള്ള നേതാവ് തങ്ങളുടെ പാളയത്തിലെത്തിയാല്‍ ചുരുങ്ങിയത് ഒരു ഗവര്‍ണര്‍ പദവിയെങ്കിലും കൊടുത്ത് സ്വീകരിക്കാന്‍ ബി.ജെ.പിക്കും മടിയുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."