മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം
ഷാർജ: കഴിഞ്ഞ ഏപ്രിലിലുണ്ടായ മഴക്കെടുതിയിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായ 1806 താമസക്കാർക്ക് 4.9 കോടി ദിർഹം നഷ്ടപരിഹാരം നൽകാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുമതി നൽകി.
മഴയിൽ വീടുകൾ തകർന്ന വ്യക്തികൾക്ക് 50,000 ദിർഹം വീതം നഷ്ടപരിഹാരം നൽകാൻ രണ്ടു മാസം മുമ്പ് ഭരണാധികാരി ഉത്തരവിട്ടിരുന്നു. വീടുകളിൽ ചോർച്ചയും മറ്റ് ബാഹ്യമായ നാശനഷ്ടങ്ങളും നേരിട്ടവർക്ക് 25,000 ദിർഹം വീതം ഒറ്റത്തവണ സഹായം നൽകും. ഇത്തരത്തിൽ 1568 അപേക്ഷകൾ അധികൃതർക്ക് ലഭിച്ചിരുന്നു. ഷാർജയിലെ എല്ലാ പ്രദേശങ്ങളിലുമായി മഴക്കെടുതിയുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച 117 കേസുകളിലായി 50,000 ദിർഹം വീതമാണ് നഷ്ടപരിഹാരമായി നൽകുക.
ഷാർജക്ക് പുറത്ത് താമസിക്കുന്ന ദുരിതബാധിതരായ വ്യക്തികളിൽനിന്നും 83 അപേക്ഷകളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് വീടുകളിൽനിന്ന് മാറി താമസിച്ചവർക്കും അവരുടെ വീട്ടുപകരണങ്ങൾ നശിച്ച വകയിൽ നഷ്ടപരിഹാരം നൽകുന്നുണ്ട്. ഇത്തരത്തിൽ 38 കേസുകളാണ് അധികൃതർക്ക് മുമ്പാകെയെത്തിയത്. അറ്റക്കുറ്റപ്പണി നടത്തി വീടുകൾ പുതുക്കിപ്പണിയാൻ കുടുംബങ്ങൾക്ക് കൈത്താങ്ങാവുകയാണ് അധികൃതരുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."