ആട്് ആന്റണിയുടെ വിചാരണ തുടങ്ങി
കൊല്ലം: പൊലിസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ വിചാരണ തുടങ്ങി. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ ആരംഭിച്ചത്.
പാരിപ്പള്ളി പൊലിസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തി കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസിന്റെ വിചാരണ കേസിലെ ഒന്നാംസാക്ഷി പാരിപ്പള്ളി പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ അനില്‍കുമാര്‍, വിരമിച്ച ഗ്രേഡ് എസ്.ഐ ജോയി എന്നിവരെയാണ് ഇന്നലെ വിസ്തരിച്ചത്. കേസില്‍ പ്രഥമ വിവര സ്റ്റേറ്റ്‌മെന്റ് തയാറാക്കിയത് താനാണെന്ന് അനില്‍കുമാര്‍ കോടതിയില്‍ മൊഴി നല്‍കി.
പട്രോളിംഗ് ഡ്യൂട്ടിക്ക് പോയി തിരിച്ചുവരുന്ന വഴിയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ പാരിപ്പള്ളി-നിലമേല്‍ റോഡില്‍ കുളമട ജവഹര്‍ ജംഗ്ഷനു സമീപം ഒമ്‌നി വാന്‍ കിടക്കുന്നത് കണ്ടതെന്ന് റിട്ട. എ.എസ്.ഐ ജോയി കോടതിയില്‍ മൊഴി നല്‍കി. ഒരാള്‍ അകത്ത് ഇരിക്കുന്നുണ്ടായിരുന്നു. ലൈറ്റിടാനും പുറത്ത് ഇറങ്ങാനും ആവശ്യപ്പെട്ടപ്പോള്‍ കാറ്ററിങ് സര്‍വീസാണെന്ന് മറുപടി നല്‍കി. വാന്‍ പരിശോധിച്ചപ്പോള്‍ ബിഗ്‌ഷോപ്പര്‍ കണ്ടെത്തി. അതിനുള്ളില്‍ കമ്പിപ്പാരയും സ്‌ക്രൂഡ്രൈവറും മറ്റും ഉണ്ടായിരുന്നു. ഇതോടെ വാനിലുണ്ടായിരുന്നയാള്‍ പറഞ്ഞത് കളവാണെന്ന് ബോധ്യമായി.
ഇയാളെ പുറത്തിറക്കി ഒമ്‌നി വാന്‍ ലോക്ക് ചെയ്തശേഷം താക്കോല്‍ പൊലിസ് ജീപ്പിന്റെ ഡാഷ്‌ബോര്‍ഡില്‍ വച്ചു. മണിയന്‍പിള്ള ഡ്രൈവറുടെ സീറ്റില്‍ കയറുകയും ആന്റണിയെ ജോയി ജീപ്പിന് പിന്നിലേക്ക് കയറ്റുകയും ചെയ്തു. ബിഗ്‌ഷോപ്പര്‍ എടുത്തുവയ്ക്കാന്‍ തിരിഞ്ഞശേഷം നോക്കിയപ്പോള്‍ ആട് ആന്റണി മണിയന്‍പിള്ളയുടെ കഴുത്തില്‍ പിടിച്ചിരിക്കുന്നതായും ഒരു കൈ നെഞ്ചില്‍ അമര്‍ത്തിയിരിക്കുന്നതായും കണ്ടു. നെഞ്ചില്‍ ഇടിക്കുകയായിരുന്നെന്നാണ് കരുതിയത്. കോളറില്‍ പിടിച്ച് വലിച്ചപ്പോള്‍ ആന്റണിയുടെ കൈയില്‍ കത്തി കണ്ടു. ജോയിയേയും കുത്തി പരിക്കേല്‍പ്പിച്ചു. അതിനുശേഷം ജീപ്പിന്റെ ഡാഷ്‌ബോര്‍ഡില്‍ ഇരുന്ന കീ എടുത്ത് ആട് ആന്റണി പോവുകയായിരുന്നു. ജോയിയാണ് വയര്‍ലെസില്‍ സന്ദേശം നല്‍കിയത്.
ആഴത്തില്‍ മുറിവേറ്റ ജോയി രണ്ട് മാസത്തോളം സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേസ് അന്വേഷിക്കുന്ന സി.ഐ കാട്ടിയ ക്രിമിനലുകളുടെ ചിത്രങ്ങളടങ്ങിയ ആല്‍ബത്തില്‍ നിന്നാണ് ആട് ആന്റണിയെ തിരിച്ചറിഞ്ഞതെന്ന് ജോയി മൊഴി നല്‍കി. അന്ന് നല്ല കറുത്ത മുടിയും കട്ടി മീശയും ആന്റണിക്ക് ഉണ്ടായിരുന്നതായും ജോയി വെളിപ്പെടുത്തി.
കൊല്ലപ്പെട്ട മണിയന്‍പിള്ള അന്ന് ധരിച്ചിരുന്ന യൂണിഫോമും ജോയി ധരിച്ച യൂണിഫോമും ആട് ആന്റണി ബിഗ്‌ഷോപ്പറില്‍ സൂക്ഷിച്ചിരുന്ന കമ്പിപ്പാര, സ്‌ക്രൂഡ്രൈവര്‍, കൈയുറകള്‍ എന്നിവയും സാക്ഷി തിരിച്ചറിഞ്ഞു. ഇരുന്നൂറോളം കേസുകളില്‍ പ്രതിയായ ആട് ആന്റണി പുറത്തിറങ്ങുന്നത് പൊലിസിന് അപമാനമാകുമെന്ന് ഭയന്ന് കള്ളക്കേസില്‍ കുടുക്കി സ്ഥിരമായി ജയിലിലിടാന്‍ ചമച്ച കേസല്ലേ ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എന്‍ ഹസ്‌ക്കറുടെ ചോദ്യത്തിന് അല്ലെന്ന് ജോയി മറുപടി നല്‍കി. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ജി മോഹന്‍രാജാണ് കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."