2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വഖ്ഫ് ബോര്‍ഡ് നിയമന ദേദഗതി ബില്‍: സര്‍ക്കാര്‍ പിന്നോട്ട് പോയത് സമസ്തയുടെ ഇടപെടലിനെ തുടര്‍ന്ന്

അന്‍സാര്‍ മുഹമ്മദ്

   

കൊച്ചി: വഖ്ഫ് ബോര്‍ഡിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന ‘പി.എസ്.സി വഖഫ് ബോര്‍ഡ് നിയമന ദേദഗതി ബിലില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറാന്‍ തയാറായത് സമസ്തയുടെ ഇടപെടലിന്റെ വിജയം. ഇന്നലെ തിരുവനന്തപുരത്ത് സമസ്ത നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തുടര്‍ നടപടികള്‍ വേണ്ട എന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായാണ് വിവരം. വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകളുമായി വിശദമായ ചര്‍ച്ച നടത്തിയതിനു ശേഷം മാത്രം തുടര്‍ നടപടികളിലേക്ക് പോയാല്‍ മതിയെന്നാണ് തീരുമാനം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ പിന്‍വലിക്കുകയോ പ്രത്യേക റിക്രൂട്ടിംങ് ബോര്‍ഡ് രൂപീകരിക്കുകയോ ചെയ്യാനാണ് സാധ്യത.

വഖ്ഫ് ബോര്‍ഡ് നിയമന ദേദഗതി ബില്‍ പുനഃപരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയോടൊപ്പം സമസ്ത സഹകരിക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം ചില രാഷ്ട്രീയ വിവാദങ്ങള്‍ക്കും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കേണ്ടതാണെന്ന പ്രഖ്യാപനം സമസ്ത പ്രസിഡന്റ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിലപാട് ഏകകണ്ഠമാണെന്നും ഇക്കാര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വിഷയം സംബന്ധിച്ച് സമസ്തയുടെ നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഇങ്ങോട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ തിരുവനന്തപുരത്ത് ചര്‍ച്ച നടന്നതും തുടര്‍ന്ന് അനുകൂലമായ തീരുമാനമുണ്ടായതും. പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ആദ്യഘട്ടം ചര്‍ച്ചകളും കൂടിയാലോചനകളും നടത്തുകയെന്ന സമസ്തയുടെ പാരമ്പര്യ നിലപാട് തന്നെയാണ് ഈ വിഷയത്തിലും സമസ്ത സ്വീകരിച്ചത്. പ്രതിഷേധ പരിപാടികള്‍ വളരെ ആലോചിച്ച ശേഷം മാത്രമേ സമസ്ത നടത്താറുള്ളൂ.

‘പി.എസ്.സി വഖ്ഫ് ബോര്‍ഡ് നിയമന ദേദഗതി ബില്‍’ കഴിഞ്ഞ മാസം ഒന്‍പതിന് നിയമസഭ പാസാക്കുകയും ഗവര്‍ണര്‍ ഒപ്പിടുകയും 14ന് നിയമ വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുയും ചെയ്തിരുന്നു. പി.എസ്.സിക്ക് വിടണമെങ്കില്‍ ചട്ടം രൂപീകരിക്കണം. കരട് ചട്ടം രൂപീകരിക്കാന്‍ വഖ്ഫ് ബോര്‍ഡിനോട് ആവശ്യപ്പെടണം. വഖ്ഫ് ബോര്‍ഡ് നല്‍കുന്ന കരട് ചട്ടം ഭരണ വകുപ്പ് പരിശോധിച്ച് അന്തിമ ചട്ടം രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയതിനു ശേഷം പി.എസ്.സിക്ക് കൈമാറിയാലേ നിയമനങ്ങള്‍ നടത്താന്‍ പി.എസ്.സിക്ക് കഴിയൂ. ചട്ടം രൂപീകരിച്ച് കൈമാറാതെ പി.എസ്.സിക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല. ബില്ലുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചതിനാല്‍ ചട്ടം രൂപീകരണം ഉടനുണ്ടാകില്ല.

അതിനിടെ പി.എസ്.സിക്ക് പകരം വഖ്ഫ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രുപീകരിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സമസ്ത ഇന്നലെ ചര്‍ച്ചയില്‍ ആവശ്യമെങ്കില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് നിലവില്‍ വന്നപോലെ ഇവിടെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാരിന്റെ നിലപാട്. പക്ഷേ മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ പിന്‍വലിക്കേണ്ടി വന്നാല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആശയമെന്നാണ് സൂചന. സി.പി.എമ്മിലും എല്‍.ഡി.എഫിലും നയപരമായി തീരുമാനിച്ചതിനു ശേഷം മാത്രമേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിണം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് അറിയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.