
സ്വന്തം ജനതയ്ക്ക് മെച്ചപ്പെട്ട സാഹചര്യം ആഗ്രഹിക്കുന്ന ഓരോ രാജ്യവും ഇസ്റാഈലിനെ അംഗീകരിക്കാൻ മുന്നോട്ട് വരുമെന്നും മൈക്ക് പോംപിയോ
റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മേൽനോട്ടത്തിൽ കൊണ്ട് വന്ന ഇസ്റാഈലുമായുള്ള കരാറുകളിൽ ഒപ്പ് വെക്കാൻ കൂടുതൽ അറബ് രാജ്യങ്ങൾ മുന്നോട്ട് വരുമെന്ന് വീണ്ടും അമേരിക്ക. ട്രംപ് ഭരണകാലം അവസാനിക്കാനിരിക്കെ അറബ് രാജ്യങ്ങളിൽ അവസാന വട്ട സന്ദർശനം നടത്തുന്ന അമേരിക്കൻ സിക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യത്തിൽ ശുഭാപ്തി വിശ്വാസവുമായി വീണ്ടും രംഗത്തെത്തിയത്. ഇസ്റാഈലുമായി സമാധാന കരാറുകളിൽ മറ്റു അറബ് രാജ്യങ്ങളും ചേരും. മേഖലയിൽ സമാധാനം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ അമേരിക്ക തുടരുമെന്നും മൈക്ക് പോംപിയോ അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. യുഎഇ, ബഹ്റൈൻ, സുഡാൻ എന്നീ അറബ് രാജ്യങ്ങളാണ് അടുത്തിടെ ഇസ്റാഈലുമായി കരാറിൽ ഒപ്പ് വെച്ച് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്.
യുഎഇ, ബഹ്റൈൻ, സുഡാൻ എന്നീ രാജ്യങ്ങൾ ചെയ്ത കാര്യങ്ങളിൽ മറ്റ് രാജ്യങ്ങൾ പങ്കുചേരുമെന്നും രാജ്യങ്ങൾക്കിടയിൽ ഇസ്റാഈലിന്റെ ശരിയായ സ്ഥാനം തിരിച്ചറിയുമെന്നും എനിക്ക് ഉറപ്പുണ്ട്. അവർ അത് ചെയ്യും, കാരണം ഇത് അവരുടെ രാജ്യത്തിന് വേണ്ടിയുള്ള ശരിയായ കാര്യമാണ്, ഇസ്റാഈലുമായുള്ള കരാർ മൂലം അവരുടെ രാജ്യത്തിന് അഭിവൃദ്ധിയും സുരക്ഷയും വർദ്ധിച്ചുവെന്നും അൽ അറബിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. യുഎസിന്റെ നേതൃത്വവും ഇടപെടലും ഇല്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല, ഇതോടൊപ്പം ഇറാനിൽ നിന്നും മിഡിൽ ഈസ്റ്റിലെ അപകടസാധ്യതകൾ പരിഹരിക്കുന്നതിൽ വാഷിംഗ്ടണിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിൽ സമാധാനം കൈവരിക്കാനാണ് യു എസ് ശ്രമം. ഇറാൻ ഉയർത്തുന്ന അപകടം കണക്കിലെടുക്കുന്നു ഈ പ്രദേശത്തെ രാജ്യങ്ങൾ ഒരു പൊതു ഭീഷണിയായി ഇത് അംഗീകരിക്കുന്നു. ഗൾഫ് രാജ്യങ്ങളും ഇസ്റാഈലും ഇറാനിൽ നിന്ന് തങ്ങൾക്ക് പൊതുവായ ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. ഇസ്റാഈലുമായി ഇടപഴകാൻ ഫലസ്തീനികൾ ആഗ്രഹിക്കുന്നു. പക്ഷേ, സമാധാനത്തിനായുള്ള പ്രസിഡന്റ് ട്രംപിന്റെ കാഴ്ചപ്പാട് അവരുടെ നേതൃത്വം നിരസിക്കുകയാണ്. സ്വന്തം ജനതയ്ക്ക് മെച്ചപ്പെട്ട സാഹചര്യം ആഗ്രഹിക്കുന്ന ഓരോ രാജ്യവും ഇസ്റാഈലിനെ അംഗീകരിക്കാൻ മുന്നോട്ട് വരുമെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
അമേരിക്കൻ ഐക്യനാടുകളുമായി പങ്കാളിയാകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളെ ഞങ്ങൾ പങ്കാളികളാക്കി. ട്രംപ് അധികാരത്തിലിരിക്കുന്ന കാലത്തോളം അതിൽ ഒരു മാറ്റവും ഉണ്ടാകില്ല. എന്റെ ഉത്തരവാദിത്തങ്ങൾ മാറില്ല. അമേരിക്കൻ ജനതയെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം ഓരോ മണിക്കൂറിലും ഓരോ മിനിറ്റിലും എനിക്കുണ്ട്. അവസാന നിമിഷം വരെ ഞങ്ങൾ അത് ചെയ്യുമെന്നും പോംപിയോ അഭിമുഖത്തിൽ പറഞ്ഞു.