ലക്‌നോ: മഹാകുംഭമേളക്കായി ഉത്തർപ്രദേശ് സർക്കാർ 2500 കോടി രൂപ അനുവദിച്ചു. കുംഭമേളയുടെ ഒരുക്കങ്ങൾക്കായാണ് ഇത്രയും പണം അനുവദിച്ചത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നടപ്പ് സാമ്പത്തിവർഷത്തിൽ 621 കോടി രൂപയും ഒരുക്കങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്.
ഈ തുക ഉപയോഗിച്ച് റോഡുകളുടെ വീതികൂട്ടലും സൗന്ദര്യവൽക്കരണവും ഉൾപ്പടെയുള്ള പ്രവൃത്തികൾ ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. അയോധ്യ, വാരണാസി, ചിത്രകൂട്, വിന്ധ്യാചൽ, പ്രയാഗ് രാജ്, നൈമിഷാരണ്യ, ഗൊരഖ്പുർ, മഥുര, ബതേശ്വർ ധാം തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനപ്രവർത്തനങ്ങൾ നടക്കുകയാണെന്നും യു.പി ധനമന്ത്രി അറിയിച്ചു. 12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്.
ഇതുകൂടാതെ മതപരമായ കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിനായി 1000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ മതപരവും ചരിത്രപരവുമായ പ്രാധാന്യമുള്ളതുമായ നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഗ്രാന്റായി 50 കോടി അനുവദിച്ചു.
Comments are closed for this post.