തീർത്ഥാടകർക്കും ഏജൻസികൾക്കും പ്രോട്ടോകൾ നിർണ്ണയിച്ചു,
ഇന്ത്യയിൽ നിന്നുള്ളവരുടെ കാര്യത്തിൽ അവ്യക്തത
മക്ക: നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകാരെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി സഊദി അറേബ്യ. ഞായാറാഴ്ച മുതൽ എത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാൻ ജിദ്ദ എയർപോർട്ടിലും ഇരു ഹറമുകളിലും സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പ്രതിവാരം പതിനായിരം തീർത്ഥാടകരാണ് ഉംറക്കായി എത്തിച്ചേരുകയെങ്കിലും കൂടുതൽ തീർത്ഥാടകരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിന്റെ മുന്നോടിയായി തീർഥാടകരും വിദേശ ഉംറ ഏജൻസികളും സഊദിയിലെ ഉംറ സേവന സ്ഥാപനങ്ങളും പാലിക്കേണ്ട നിബന്ധനകൾ സഊദി ഹജ്ജ് ഉംറ മന്ത്രാലയം നിർണയിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ നിന്നുള്ളവരുടെ കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. നിലവിൽ ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് നേരിട്ട യാത്ര സാധ്യമല്ലാത്തതിനാൽ ഇന്ത്യക്കാർക്ക് ഇപ്പോൾ അനുമതിയുണ്ടാകില്ലെന്നാണ് കരുതുന്നത്.എങ്കിലും സഊദി അധികൃതരുടെ അന്തിമ പ്രഖ്യാപനം വന്നാലേ ഇക്കാര്യത്തിൽ വ്യക്തത കൈവകരൂ. ഏഴു മാസത്തിനു ശേഷമാണ് വിദേശങ്ങളിൽ നിന്നുള്ളവർക്ക് ഉംറ തീർത്ഥാടനത്തിന് അവസരം ലഭിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയ നിർദേശപ്രകാരം 18 നും 50 നും ഇടയിലുള്ള തീർത്ഥാടകർക്ക് മാത്രമാണ് അനുമതി. കൊവിഡ് നെഗറ്റിവാണെന്ന പിസിആർ ടെസ്‌റ്റ് റിസൾട്ട് കൈവശം വെക്കണം. തീർത്ഥാടകർ വരുന്ന രാജ്യങ്ങളിലെ സഊദി സർക്കാർ അംഗീകൃത ലാബുകളിൽ നിന്നും 72 മണിക്കൂറിനുള്ളിൽ കൈവശപ്പെടുത്തിയ ടെസ്റ്റ് റിസൾട്ടായിരിക്കും സ്വീകരിക്കുക. തിരിച്ചു പോകാനായയുള്ള ടിക്കറ്റ് കൈവശം വെക്കണം. ഓരോ തീർഥാടകനും നിശ്ചിത ഷെഡ്യൂളനുസരിച്ച് മടക്കയാത്ര ബുക്കിങ് ഉറപ്പുവരുത്തണം, ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറാമിൽ നമസ്കരിക്കാനും മസ്ജിദുന്നബവി സന്ദർശിക്കാനും റൗദയിൽ വെച്ച് നമസ്കരിക്കാനും ‘ഇഅ്തമർനാ’ ആപ്പിൽ മുൻകൂട്ടി ബുക്കിങ് നടത്തണം എന്നിവയടങ്ങുന്ന നിബന്ധകൾ അധികൃതർ വിദേശങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കായി നിര്ണയിച്ചിട്ടുണ്ട്.
രാജ്യത്തിറങ്ങിയ ശേഷം തീർത്ഥാടകർ മൂന്ന് ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശമുണ്ട്. ഇതിനായി ഓരോ തീർഥാടകന്റെയും ഉംറ സേവന പാക്കേജിൽ ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള താമസ സൗകര്യം ഉൾപ്പെടുത്താൻ ഉംറ കമ്പനികൾക്കുള്ള നിർദേശത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, വിമാനത്താളങ്ങളിൽ നിന്ന് താമസത്തിലേക്ക് ഗതാഗതം, സമഗ്രമായ ഇൻഷുറൻസ് പോളിസി എന്നിവ ഉൾപ്പെടുമെന്നും അധികൃതർ വെളിപ്പെടുത്തി. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകരെ അമ്പത് പേരടങ്ങുന്ന സംഘമായി തിരിക്കും. ഓരോ ഗ്രൂപ്പിനും പ്രത്യേകം ഗൈഡുകളെ നിയമിക്കും.
Comments are closed for this post.