അബുദാബി: യുഎഇയുടെ പുതിയ ഇന്ധനവില നാളെ (ഓഗസ്റ്റ് 31) പ്രഖ്യാപിക്കും. ഓഗസ്റ്റ് മാസത്തെ റീട്ടെയിൽ പെട്രോൾ, ഡീസൽ നിരക്കുകളാണ് ഇന്ധനവില കമ്മറ്റി നാളെ പ്രഖ്യാപിക്കുക. ആഗോള നിരക്കിന് അനുസൃതമായി പ്രാദേശിക വിലകൾ കൊണ്ടുവരും. ഇന്ധനവില ഉയരാനാണ് സാധ്യത.
ജൂലൈ മാസത്തിൽ യുഎഇ ഇന്ധനവില കമ്മറ്റി ലിറ്ററിന് അഞ്ച് ഫിൽസ് വില കൂട്ടിയിരുന്നു. സൂപ്പർ 98, സ്‌പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവ യഥാക്രമം ലിറ്ററിന് 3, 2.89, 2.81 ദിർഹം എന്നിങ്ങനെയാണ് ഈ മാസം വിറ്റുവന്നിരുന്നത്.
ഈ വർഷാവസാനം വരെ പ്രതിദിനം 1.6 ദശലക്ഷം ബാരൽ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് എണ്ണ ഉൽപ്പാദക രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഗോള എണ്ണ വില ഉയരുകയാണ്. ഇത് യുഎഇയിലും പ്രതിഫലിച്ചേക്കും. കൂടാതെ, രണ്ടാം പാദത്തിലെ യുഎസ് സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ പ്രകടനവും യൂറോപ്യൻ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതും എണ്ണ വില ഉയരാൻ കാരണമായേക്കും.
തുടർച്ചയായി അഞ്ച് ആഴ്ചകളിൽ ക്രൂഡ് വില ഉയർന്ന് ബാരലിന് 80 ഡോളർ കടന്നു. ഡബ്ല്യു.ടി.ഐ ആഴ്ചയിൽ 80.58 ഡോളറിലും ബ്രെന്റ് ബാരലിന് 84.99 ഡോളറിലുമാണ് കച്ചവടം നടക്കുന്നത്.
2015 ഓഗസ്റ്റിൽ റീട്ടെയിൽ പെട്രോൾ വിലയുടെ നിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം, ആഗോള നിരക്കുകൾക്ക് അനുസൃതമായി യുഎഇ എല്ലാ മാസത്തെയും അവസാന ദിവസം പെട്രോൾ, ഡീസൽ വിലകൾ പുതുക്കാറുണ്ട്.
Comments are closed for this post.