ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി യു.എ.ഇ; 42000 കോടിയുടെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നത് ഈ സംസ്ഥാനത്ത്
ഇന്ത്യയില്‍ ചരക്ക് കയറ്റുമതിയില്‍ നിക്ഷേപമിറക്കാന്‍ തയ്യാറെടുത്ത് യു.എ.ഇ. ദുബായ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡി.പി വേള്‍ഡാണ് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്ത് പുതിയ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ അഞ്ചോളം വരുന്ന കണ്ടെയ്‌നര്‍ ടെര്‍മിനലുകളുടെ പ്രവര്‍ത്തനം നടത്തുന്ന ഡി.പി വേള്‍ഡിന്റെ ഏറ്റവും പുതിയ സംരംഭമാണിത്.
ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ബി.ഒ.ടി) അടിസ്ഥാനത്തില്‍ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനുള്ള ഡി.പി വേള്‍ഡും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടും തമ്മിലുള്ള സംയുക്ത സംരംഭമായ ഹിന്ദുസ്ഥാന്‍ ഇന്‍ഫ്രാലോഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതിക്ക് ജൂലൈ 29-ന് ഇന്ത്യന്‍ സര്‍ക്കാരും അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിക്ഷേപമിറക്കാനുള്ള അന്തിമ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. പുതിയ കണ്ടെയ്‌നര്‍ ടെര്‍മിനലിനായി 510 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാണ് കമ്പനിയുടെ തീരുമാനം. അതായത് ഏകദേശം 4200 കോടി ഇന്ത്യന്‍ രൂപയുടെ പദ്ധതിക്കാണ് ദുബായ് ഒരുങ്ങുന്നത്.
‘പുതിയ ടെര്‍മിനല്‍ വടക്കന്‍, പടിഞ്ഞാറന്‍, മധ്യ ഇന്ത്യയെ ആഗോള വിപണികളുമായി ബന്ധിപ്പിച്ച് വ്യാപാര അവസരങ്ങള്‍ പുതുക്കും,- ദീന്‍ദയാല്‍ തുറമുഖ അതോറിറ്റിയുമായി കരാര്‍ ഒപ്പിട്ട ശേഷം ഡിപി വേള്‍ഡ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞു. മാത്രമല്ല 2027 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും പുതിയ ടെര്‍മിനലിന് 8.19 ദശലക്ഷമാണ് ടി.ഇ.യു ശേഷിയാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്‌പെഷ്യലൈസ്ഡ് മള്‍ട്ടിപ്രൊഡക്ട്, ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ഡ് വെയര്‍ ഹൗസുകള്‍, അത്യാധുനിക ഡിജിറ്റല്‍ സുരക്ഷ സംവിധാനങ്ങളുള്ള കണ്ടെയ്‌നര്‍ യാര്‍ഡുകള്‍ എന്നിവയാണ് പദ്ധതിയിലൂടെ കാണ്ട്‌ലയില്‍ ഒരുങ്ങുന്നത്.
അതേസമയം, 2030-ഓടെ യുഎഇയുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമായി ഇന്ത്യ മാറുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ട് ജൂണില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കിഴക്കന്‍ ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വ്യാപാര ഇടനാഴികളിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യം 14.4 ട്രില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2030-ഓടെ ആഗോള വ്യാപാരത്തിന്റെ 44 ശതമാനം വരുമിത്.
Comments are closed for this post.