അബുദാബി: ഡെന്മാർക്കിൽ തീവ്രവാദികൾ വിശുദ്ധ ഖുർആന്റെ പകർപ്പ് കത്തിച്ചതിനെ യു.എ.ഇ ശക്തമായി അപലപിച്ചു. ഇത്തരം നടപടികൾ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദേശകാര്യ മന്ത്രാലയം ഡാനിഷ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം ഹീനമായ പ്രവൃത്തികൾ ആവിഷ്‌കാര സ്വാതന്ത്ര്യമായി ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു.
സമാധാനത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഓർമിപ്പിച്ചു. മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും യുഎഇ നിരസിക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ വിശദമാക്കി.
ജനങ്ങൾക്കിടയിൽ സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്നിവയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് വിദ്വേഷ പ്രസംഗവും തീവ്രവാദവും വിരുദ്ധമാണെന്ന് മന്ത്രാലയം ആവർത്തിച്ചു.
സഹിഷ്ണുതയുടെയും സമാധാനവും ഉയർത്തിപ്പിടിക്കാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയത്ത് മതചിഹ്നങ്ങളെ അവഹേളിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. സ്ഥിരതയും സുസ്ഥിര വികസനവും കൈവരിക്കുന്നതിന് ഈ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ജൂലൈ 21 വെള്ളിയാഴ്ച യുഎഇ വിദേശകാര്യ മന്ത്രാലയം സ്വീഡൻ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സിനെ യുഎഇയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇത്തരം പ്രവൃത്തികൾ തുടർന്നും അനുവദിക്കാനുള്ള സ്വീഡിഷ് സർക്കാരിന്റെ തീരുമാനത്തെ യുഎഇ ശക്തമായി അപലപിച്ചു. സ്വീഡൻ തങ്ങളുടെ അന്താരാഷ്‌ട്ര ഉത്തരവാദിത്തങ്ങൾ അവഗണിച്ചുവെന്നും ഇക്കാര്യത്തിൽ സാമൂഹിക മൂല്യങ്ങളോടുള്ള ആദരവിന്റെ അഭാവം പ്രകടമാക്കിയെന്നും യുഎഇ ഊന്നിപ്പറഞ്ഞു.
സ്വീഡനിലെ തീവ്രവാദികൾ നടത്തിയ വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾക്ക് നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കും ദുരുപയോഗങ്ങൾക്കും എതിരെ ഒരു ഔദ്യോഗിക കുറിപ്പ് സ്വീഡൻ അധികാരികൾക്ക് കൈമാറുകയും ചെയ്തിരുന്നു.
Comments are closed for this post.