2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പണം വെളുപ്പിക്കല്‍, ഭീകരവാദ സഹായം: 225 കമ്പനികള്‍ക്ക് 76.9 മില്യന്‍ ദിര്‍ഹം പിഴയിട്ട് യുഎഇ

50 സ്ഥാപനങ്ങളെ 3 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു
ദുബായ്: പണം വെളുപ്പിച്ചതിനും ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയതിനും യുഎഇയിലെ 225 കമ്പനികള്‍ക്ക് സാമ്പത്തിക മന്ത്രാലയം 76.9 മില്യന്‍ ദിര്‍ഹം പിഴ ചുമത്തി. മന്ത്രാലയത്തിലെ ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റിന്റെ കള്ളപ്പണ വിരുദ്ധ സംവിധാനത്തി(ഗോ എഎംഎല്‍)ല്‍ രജിസ്റ്റര്‍ ചെയ്യാത്ത 50 സ്ഥാപനങ്ങളെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 2023 ഒക്‌ടോബറോടെ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഉണ്ടായിരിക്കുന്നതല്ല.
ഗോ എഎംഎല്‍ സംവിധാനത്തിലൂടെ സംശയാസ്പദമായ ഇടപാടുകളുടെ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായം നല്‍കുന്ന പ്രവര്‍ത്തനങ്ങളുമടക്കംപരിശോധിക്കുന്നതിന് ഇത് പ്രയോജനപ്പെടുന്നുണ്ട്. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സി(എഫ്എടിഎഫ്)ന്റെ ആവശ്യകതകള്‍ പാലിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ ബാധിച്ചേക്കാവുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്.
കള്ളപ്പണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍ എന്നിവ ബോധ്യപ്പെട്ട യുഎഇയുടെ നിയുക്ത സാമ്പത്തികേതര ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷനല്‍ (ഡിഎന്‍എഫ്ബിപി) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 29 കമ്പനികള്‍ക്ക് 22.6 ദശലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്ന് ഓഗസ്റ്റ് 10ന് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
മെയിന്‍ ലാന്റിലും ഫ്രീ സോണുകളിലുമുള്ള ‘നോണ്‍ ഫിനാന്‍ഷ്യല്‍ ബിസിനസ്’ സ്ഥാപനങ്ങള്‍ ഗോ എഎംഎല്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരാണ്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും ഏജന്റുമാരും; വിലയേറിയ ലോഹങ്ങളുടെയും കല്ലുകളുടെയും ഡീലര്‍മാരും; ഓഡിറ്റര്‍മാരും; കോര്‍പറേറ്റ് സേവന ദാതാക്കളുമാണ് ഈ വിഭാഗത്തില്‍ പെടുന്നത്.  
ഈ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതു വരെ സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു. മൂന്ന് മാസത്തിനുള്ളില്‍ അവര്‍ തങ്ങളുടെ നില ശരിയാക്കിയില്ലെങ്കില്‍, കൂടുതല്‍ കഠിനമായ ശിക്ഷാ നടപടികള്‍ ബാധകമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.