കോഴിക്കോട്: ഇന്ന് നിപ സ്ഥിരീകരിച്ചത് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലുള്ള വ്യക്തിക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കോര്‍പറേഷന്‍ പരിധിയിലുള്ള ചെറുവണ്ണൂര്‍ സ്വദേശിയാണെന്നും മന്ത്രി വ്യക്തമാക്കി. ഇയാള്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്നു. ആദ്യത്തെ രോഗിയുമായി നേരിട്ട് കോണ്‍ടാക്ട് ഉള്ളയാളായിരുന്നു ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സമയത്ത് ഇദ്ദേഹവും എത്തിയിരുന്നുവെന്നാണ് പറയുന്നത്. നിപ സര്‍വ്വകക്ഷി യോഗത്തിന് ശേഷം തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള രോഗികളില്‍ ആരോഗ്യപ്രവര്‍ത്തകന്റെതടക്കമുള്ളവരുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ല. എന്നാല്‍ കുഞ്ഞിനെ വെന്‍രിലേറ്ററില്‍ നിന്ന് മാറ്റിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. മരണപ്പെട്ട വ്യക്തികളുടെ എല്ലാ ഹൈറിസ്‌ക്ക് കോണ്‍ടാകിലുള്ളവരുടേയും പരിശോധന നടത്താന്‍ തീരുമാനിച്ചു. ലക്ഷണങ്ങള്‍ ഇല്ലാത്തവരുടേതും പരിശോധിക്കും. റൂട്ട്മാപ്പ് വ്യക്തമാകാന്‍ പോസിറ്റിവായ വ്യക്തികളുടെ ഫോണ്‍ ഡിറ്റേയില്‍സും എടുക്കുന്നുണ്ട്. മൊബൈല്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചുള്ള സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കും. ഇനി മുതല്‍ ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൃത്യമായി പറയാനാവില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
പരിശോധനക്കായി ഇനി സാമ്പിള്‍ പൂനയിലേക്ക് അയക്കണ്ടെന്നും എന്‍.ഐ.വി.യുടെ ലാബടക്കം കോഴിക്കോട് സജ്ജമാണെന്നും മന്ത്രി അറിയിച്ചു.ടെസ്റ്റുകള്‍ കോഴിക്കോട് തന്നെ നടത്താം. രണ്ട് മൊബൈല്‍ ലാബിലും പരിശോധിക്കും. 21 ദിവസമാണ് ഐസൊലേഷന്‍. ഒരു ഘട്ടത്തില്‍ നെഗറ്റിവ് എന്ന കണ്ടാലും ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നത് വരെ ഐസൊലേഷനില്‍ തുടരണമെന്നും മന്ത്രി വ്യക്തമാക്കി.
വവ്വാലുകളെ പ്രകോപിപ്പികരുതെന്ന് മന്ത്രി വീണ്ടും ഓര്‍മിപ്പിച്ചു. അത് കൂടുതല്‍ അപകടം സൃഷ്ടിക്കുകയേ ഉള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പറഞ്ഞ മന്ത്രി ഈ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാമെന്നും പറഞ്ഞു. നാം ഇതിനെ അതിജീവിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എക്‌സ്‌പേര്‍ട്ട് കമ്മിറ്റി മീറ്റിങ് ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്നുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടേണ്ട സാഹചര്യം വന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനായി വിദ്യാഭ്യാസ മന്ത്രിയെ കൂടി മീറ്റിങ്ങുകളില്‍ ഉള്‍പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Comments are closed for this post.