മാനന്തവാടി: വയനാട് കുറുക്കന്‍മൂല നിവാസികളെ ഭീതിയിലാഴ്ത്തി കടുവ. കടുവയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ ജനവാസ മേഖലയില്‍ നിന്ന് കണ്ടെത്തി. കുറുക്കന്‍മൂലയിലെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ കടുവ തമ്പടിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും വൻ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വനംവകുപ്പ് സംഘം മേഖലയില്‍ വ്യാപക തിരച്ചില്‍ നടത്തുകയാണ്. കടുവയെ തിരയുന്നതിനായി ഇന്നലെ രണ്ട് കുംകി ആനകളെ എത്തിച്ചിരുന്നു.
പാല്‍വെളിച്ചത്ത് വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ കാമറയില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 15 വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാന്‍ വനംവകുപ്പ് ഊര്‍ജിത ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് നിരീക്ഷണ കാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞത്. കാട്ടിലിറങ്ങി ഇര തേടാനാവാത്ത വിധം അവശതയുള്ളതിനാലാകാം കെട്ടിയിട്ട വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് എന്ന സംശയത്തെ സാധൂകരിക്കുന്നതാണ് പുറത്തു വന്ന ചിത്രങ്ങള്‍. എല്ലാ മൃഗങ്ങളും ഇതേ കടുവയുടെ ആക്രമണത്തിന് തന്നെയാണിരയായതെന്നാണ് വനംവകുപ്പ് നിഗമനം.
Comments are closed for this post.