2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അമിത്ഷായുടെ ‘പാകിസ്ഥാന്‍’ വിളി ; മോദിക്കു മുന്നില്‍ പരാതിയുമായി തുഷാര്‍

 

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ വയനാടിനെ കുറിച്ചുള്ള ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പരാമര്‍ശത്തില്‍ പരാതിയുമായി വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍
വെള്ളാപ്പള്ളി മോദിക്കു മുന്നില്‍. കോഴിക്കോട്ടെ ബി.ജെ.പി വേദിയില്‍ മോദിക്കു സമീപത്തിരുന്ന തുശാര്‍ അദ്ദേഹത്തോട് നേരിട്ടു തന്നെ പരാതി പറഞ്ഞതായാണ് വിവരം. വയനാട് ഇന്ത്യയിലാണോ അതോ പാകിസ്താനിലാണോ എന്നാണ് കഴിഞ്ഞ ദിവസം അമിത്ഷാ ഒരു റാലിക്കു മധ്യേ ചോദിച്ചത്. ഇതു തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തനിക്കു എതിരേ തിരിയാന്‍ കാരണവാമും എന്നാണ് തുശാറിന്റെ പരാതി. ബി.ജെ.പി സംസ്ഥാന നേതൃത്വത്തോടും തുഷാര്‍
തന്റെ പരാതി അറിയിച്ചിട്ടുണ്ട്.

അതിനിടയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെ കാത്തുനിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട് പ്രഭാഷണത്തിനു വലിയ ആരവം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ബി.ജെ.പി അധ്യക്ഷന്റെ പാകിസ്ഥാന്‍ പരാമര്‍ശത്തിന്റേയും യോഗി ആദിത്യനാഥിന്റെ വൈറസ് പരാമര്‍ശത്തിന്റേയും പശ്ചാതലത്തില്‍ മോദിയുടെ പ്രഭാഷണം ഏറെ പ്രതീക്ഷയോടെയാണ് മാധ്യമങ്ങളും സംഘ്പരിവാര്‍ അണികളും കാത്തിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മത്സരിക്കുന്ന വയനാടിനെ കുറിച്ചും രാഹുലിനെ കുറിച്ചും ഒരക്ഷരം മിണ്ടാതെയാണ് മോദി പോയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സംഘ്പരിവാര്‍ പ്രവര്‍ത്തകരെത്തിയിരുന്നെങ്കിലും മോദിയുടെ ആരവമുള്ള പ്രഭാഷണം കേള്‍ക്കാന്‍ കഴിയാതെയാണ് അവര്‍ മടങ്ങി പോയത്. ഇതില്‍ പലര്‍ക്കും നിരാശയുമുണ്ട്. ഇംഗ്ലീഷില്‍ എഴുതി കൊണ്ടുവന്ന പ്രഭാഷണം പ്രോംറ്ററില്‍ നോക്കി വായിക്കുകയാണ് അദ്ദേഹം ചെയ്തത്.
തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുമെന്ന ഭയത്താല്‍ ശബരിമല എന്ന വാക്കു പോലും മോദി ഉപയോഗിച്ചില്ല. നേരത്തെ കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹം നടത്തിയ യു.ഡി.എഫ്-എല്‍.ഡി.എഫ് വിരുദ്ധ പ്രഭാഷണം ആവര്‍ത്തിക്കുക മാത്രമാണ് മോദി ചെയ്തത്. കോഴിക്കേടിനെ കുറിച്ചും തളി ക്ഷേത്രത്തെ കുറിച്ചും ഗാളിയോറിനെ കുറിച്ചും കോണ്‍ട്രസ്റ്റ് തയ്യല്‍ മില്ലിനെ കുറിച്ചു മാത്രമാണ് പറഞ്ഞത്. ഇംഗ്ലീഷിലും ഹിന്ദിയിലും നടത്തിയ പ്രസംഗത്തില്‍ രാഹുലിന്റെ പേരു പോലും അദ്ദേഹം പരാമര്‍ശിച്ചില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.