2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമാണ് താവളം; കുടുംബം കുട്ടികളുമായെത്തുമ്പോള്‍ സംശയിക്കില്ല; കേരളം ലജ്ജിച്ചു തലതാഴ്ത്തിയ പെണ്‍വാണിഭത്തിന്റെ പുതിയ പതിപ്പില്‍ കുരുങ്ങിയത് ആയിരങ്ങള്‍

   

സാംസ്‌കാരിക കേരളം. പ്രബുദ്ധ കേരളം. കേരളമെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണം… എന്നൊക്കെയാണ് കേരളത്തെക്കുറിച്ചുള്ള വാഴ്ത്തലുകള്‍. സത്യത്തില്‍ എങ്ങോട്ടാണ് ഈ കേരളം കടന്നുപോകുന്നത്. കുടുംബം, കുട്ടികള്‍, വ്യക്തിബന്ധങ്ങള്‍, സ്‌നേഹബന്ധങ്ങള്‍ തുടങ്ങിയ പരമ്പരാഗത സങ്കല്‍പങ്ങള്‍ക്കു മുകളില്‍ ഉയര്‍ത്തിയിരിക്കുന്നത് വിനാശത്തിന്റെ വിത്തുകളല്ലേ എന്നു സംശയിച്ചു പോകുന്നു.

കോട്ടയം കറുകച്ചാലില്‍ നിന്നാണ് അതിന്റെ ഏറ്റവും ഒടുവിലെത്തെ കഥയെത്തിയിരിക്കുന്നത്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് സമാധാനിക്കാനിരിക്കുമ്പോഴാണ് പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് വ്യക്തമാകുന്നത്.
ജീവിതപങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തുന്നത് കച്ചവടമാക്കിമാറ്റിയ നരാധമന്‍മാരുടെ കഥയാണ് പുറത്തുവന്നിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തുവരികയാണ്. നിരവധി സ്ത്രീകളാണ് ഇത്തരം കൈമാറ്റങ്ങള്‍ക്കു വിധേയരായിരിക്കുന്നത്. പുറത്ത് പറയാന്‍ കഴിയാത്ത കെണിയിലുമാണെത്രെ ഇവര്‍.
സംഭവത്തില്‍ അയ്യായിരത്തിനു മുകളില്‍ അംഗങ്ങളുള്ള 15 സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലുമാകാത്തവരും 20 വര്‍ഷം പിന്നിട്ടവരും ഉണ്ട്. മറ്റൊരു തരത്തിലുള്ള പെണ്‍ വാണിഭം. സംഘങ്ങളില്‍ എത്തുന്ന അവിവാഹിതരില്‍ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു. കുടുംബവുമായെത്തിയാല്‍ സംശയിക്കില്ലല്ലോ. വല്ലാത്ത ബുദ്ധിയും പണത്തോടുള്ള ആര്‍ത്തിയും തന്നെ.
ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും വീടുകളുമാണ് സംഘങ്ങള്‍ താവളമാക്കിയത്. പല സ്ത്രീകളെയും സംഘത്തിലെത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് പൊലിസ് പറയുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

ആദ്യം പരാതിയുമായെത്തിയ യുവതി ഒമ്പത് പേരുടെ ക്രൂര പീഡനത്തിനാണ് ഇരയായതെന്നാണ് വിവരം. വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തി. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചത്. സമ്മതിച്ചില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിച്ചു. കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തി. അമ്മ മനസ്സുവെച്ചാല്‍ പണക്കാരാകാമെന്നാണ് പ്രതി കുട്ടികളോട് പറഞ്ഞതെത്രെ.
ആലപ്പുഴ ബീച്ചിലേക്ക് പോകാന്‍ ഇരുന്നപ്പോഴാണ് സഹോദരി കാര്യം പറഞ്ഞത്. വല്ലാത്ത ഹൃദയ വേദനയിലാണ് കുടുംബം ഉള്ളത്. ആദ്യം ഒരു തവണ ഇതുപോലെ പ്രേരിപ്പിച്ചപ്പോള്‍ കേസ് കൊടുത്തതാണ്. അന്ന് തമാശയ്ക്ക് പറഞ്ഞതാണെന്ന് പറഞ്ഞു കേസ് പിന്‍വലിപ്പിച്ചു. വേറെ എങ്ങും പോകാന്‍ കഴിയാത്ത കുറെ വീട്ടമ്മമാര്‍ ഇതില്‍ പെട്ട് കിടപ്പുണ്ട്.

ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയില്‍ ഒമ്പതു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാളായ കൊല്ലം സ്വദേശി സൗദിയിലേക്ക് കടന്നു. ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.