2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സിസ്റ്റര്‍ അഭയ കേസ് തെളിയിക്കപ്പെട്ടത് ഡോ.രമയുടെ ഇടപെടലിലൂടെ; ജഗദിഷിന്റെ ഭാര്യ ഡോ.രമയെ അനുസ്മരിച്ച് കെ.ടി ജലീല്‍

കോഴിക്കോട്: നടന്‍ ജഗദീഷിന്റെ ഭാര്യയും പൊലിസ് സര്‍ജനുമായിരുന്ന ഡോ. രമയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍. അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പോലിസ് സര്‍ജന്‍ ഡോ. രമയെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പലരെയും പോലെ ഡോ: രമ സ്വാധീനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങിയിരുന്നെങ്കില്‍ അഭയ കേസ് ഒരുവേള തെളിയിക്കപ്പെടാത്ത കൊലപാതക കേസുകളുടെ കൂട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ടേനെയെന്നും അദ്ദേഹം അനുസ്മരിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോലിസ് സര്‍ജനായി സേവനമനുഷ്ഠിക്കവെ 2008 നവംബറില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത അഭയ കേസിലെ പ്രതി സിസ്റ്റര്‍ സെഫിയെ ഡോ.പി രമയുടെ മുന്നിലാണ് വൈദ്യ പരിശോധനക്കായി കൊണ്ട് വരുന്നത്.
സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിക്കാന്‍ കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ചത് മെഡിക്കല്‍ പരിശോധനയില്‍ കണ്ടുപിടിച്ച് ലോകത്തെ അറിയിച്ചത് ഡോ: രമയെന്ന സത്യസന്ധയായ പോലിസ് സര്‍ജനാണ്. അഭയകേസില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു പ്രസ്തുത കണ്ടെത്തലെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

   

ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉള്‍പ്പടെ പല പ്രമുഖരും തേച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ച കൊലക്കേസായിരുന്നു 30 വര്‍ഷം മുമ്പ് അതിക്രൂരമായി വധിക്കപ്പെട്ട അഭയ എന്ന കന്യാസ്ത്രീയുടേത്. കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂര്‍ കര്‍ണ്ണാടക ചീസ്റ്റിസും സുപ്രീം കോടതി മുന്‍ ജഡ്ജിയും നിലവിലെ കേരള ലോകായുക്തയുമായ സിറിയക് ജോസഫിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവിന്റെ സ്വന്തം ജേഷ്ഠനാണ്. ആ ബന്ധം വെച്ചാണ് ന്യായാധിപ സ്ഥാനത്തിരുന്ന് ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് .
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനായി സേവനമനുഷ്ഠിക്കവെയാണ് 2008 നവംബറില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത അഭയ കേസിലെ പ്രതി സിസ്റ്റര്‍ സെഫിയെ ഡോക്ടര്‍ പി രമയുടെ മുന്നില്‍ വൈദ്യ പരിശോധനക്കായി കൊണ്ട് വരുന്നത്.
സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ചത് മെഡിക്കല്‍ പരിശോധനയില്‍ കണ്ടുപിടിച്ച് ലോകത്തെ അറിയിച്ചത് ഡോ: രമയെന്ന സത്യസന്ധയായ പോലീസ് സര്‍ജനാണ്. അഭയകേസില്‍ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു പ്രസ്തുത കണ്ടെത്തല്‍.
പലരെയും പോലെ ഡോ: രമ സ്വാധീനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങിയിരുന്നെങ്കില്‍ അഭയ കേസ് ഒരുവേള തെളിയിക്കപ്പെടാത്ത കൊലപാതക കേസുകളുടെ കൂട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ടേനെ.

2019 ല്‍ അഭയ കേസിലെ വിചാരണ സി.ബി.ഐ കോടതിയില്‍ ആരംഭിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ
ഡോക്ടര്‍ രമയെ സി.ബി.ഐ കോടതി നിയോഗിച്ച മജിസ്‌ട്രേറ്റ്, വീട്ടില്‍ പോയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് അഭയ കേസിന്റെ ചുരുളഴിച്ച ദൈവത്തിന്റെ സ്വന്തം വക്കീല്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ തന്റെ ആത്മ കഥയില്‍ പറയുന്നുണ്ട്.
ഡോക്ടര്‍ രമ അസുഖബാധിതയായി കിടപ്പിലായതിനാലാണ് അവരുടെ വീട്ടില്‍ പോയി മൊഴിയെടുക്കേണ്ടി വന്നത്. അത്തരമൊരു സാഹചര്യത്തിലും സത്യം തുറന്നു പറയാന്‍ അവര്‍ കാണിച്ച തന്റേടത്തിന് ഒരു ബിഗ് സെല്യൂട്ട്.
ധീരയും സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതിരൂപവുമായ ഡോ: പി രമയുടെ നിര്യാണത്തില്‍ ആദരാജ്ഞലികള്‍.
പ്രശസ്ത സിനിമാ നടന്‍ ജഗദീഷന്റെ നല്ല പാതിയാണ് അന്തരിച്ച ഡോ: രമ. ജഗദീഷിന്റെയും കുടുംബത്തിന്റെയും അഗാധമായ ദു:ഖത്തില്‍ നമുക്കും പങ്ക് ചേരാം.
ജീവിത വിജയം നേടിയവരുടെ പട്ടികയില്‍ ഡോ: രമയുടെ നാമം തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെടും. തീര്‍ച്ച.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.