റിയാദ്: സഊദിയിൽ റെസ്റ്റോറന്റ്, കഫെ എന്നിവിടങ്ങളിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ സഊദി വത്കരണ പദ്ധതിയുമായി തൊഴിൽ മന്ത്രാലയം. സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്‌മദ് അൽ രാജ്ഹി ആണ് ഇത് സംബന്ധിച്ച് സൂചന നടത്തിയത്. റെസ്റ്റോറന്റ്, കഫെ, ഹൈപ്പർ മാർക്കറ്റുകൾ, വിദ്യാഭ്യാസം, നിയമംകാര്യം തുടങ്ങിയ മേഖലകളിൽ സഊദി വത്കരണം കൊണ്ട് വരാനാണ് പദ്ധതി.
കരാറുകാർക്കുള്ള ദേശീയ സമിതി, കൺസൾട്ടിംഗ് പ്രൊഫഷണലുകൾക്കുള്ള ദേശീയ സമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. സൗകര്യപ്രദമായ തൊഴിൽ തീരുമാനത്തിലൂടെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ശാക്തീകരിക്കാനും അവരുടെ ഒഴിവുസമയങ്ങളിൽ അവരെ തൊഴിൽ വിപണിയിൽ ഉൾപ്പെടുത്താനുമാണ് നീക്കം.
ഇതോടൊപ്പം, ഇക്കഴിഞ്ഞ ജനുവരിയിൽ 28,000 സഊദി യുവതി യുവാക്കൾ തൊഴിൽ വിപണിയിൽ പ്രവേശിച്ചതായും മന്ത്രി വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നടന്ന സഊദി വത്കരണ പരിപാടികളുടെയും സംരംഭങ്ങളുടെയും നേട്ടങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
സഊദി തൊഴിൽ അന്തരീക്ഷത്തിന്റെ വികസനം ഉറപ്പുവരുത്തുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും ആഗോള തൊഴിൽ വിപണികളുമായി ആകർഷകത്വത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടുവരുന്നതിനും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി നിരവധി വർക്ക് ഷോപ്പുകളിലൂടെ തൊഴിൽ വിപണി തന്ത്രം രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തിയതായും അദ്ദേഹം സൂചിപ്പിച്ചു.
Comments are closed for this post.