2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു’: മിത്ത് വിവാദത്തില്‍ എ.എന്‍ ഷംസീര്‍

ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു’: മിത്ത് വിവാദത്തില്‍ എ.എന്‍ ഷംസീര്‍

കൊച്ചി: മിത്ത് വിവാദത്തില്‍ വേട്ടയാടപ്പെട്ടുവെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ശാസ്ത്രത്തെ പ്രമോട്ട് ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് പരാമര്‍ശം നടത്തിയതെന്നും എന്നാല്‍ അതിന്റെ പേരില്‍ രൂക്ഷമായ ആക്രമണമാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം നല്‍കി സംസാരിക്കവെയായിരുന്നു പരാമര്‍ശം. ‘കേരളത്തില്‍ വീണ്ടും ഒരു നവോത്ഥാന പ്രസ്ഥാനം ആരംഭിക്കേണ്ടിയിരിക്കുന്നു. ചില കാര്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ അക്രമിക്കപ്പെടുന്നു. ചില സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ വേട്ടയാടപ്പെടുന്നു, ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. ഇന്ത്യയില്‍ ഇന്നുകാണുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുക എന്നതാണ്. അത്തരത്തില്‍ ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരാമര്‍ത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട പൊതുപ്രവര്‍ത്തകനാണ് ഞാന്‍. രൂക്ഷമായ ആക്രമണമായിരുന്നു’ ഷംസീര്‍ പറഞ്ഞു.

വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വകാലം മുതല്‍ക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താന്‍ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നാണ്. എന്നാല്‍, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍ എസ്എസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുമ്പോഴും നിലപാടിലുറച്ച് നില്‍ക്കുകയാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല. ഭരണ ഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുത്. അത് ഓരോ വിദ്യാര്‍ഥികളും ഉറപ്പ് വരുത്തണം. കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.