മദീന: പ്രവാചക നഗരിയിലെ നാൽപ്പതാണ്ടുകൾ നീണ്ട പ്രവാസ ജീവിതത്തിനും സേവന പ്രവർത്തനങ്ങൾക്കും വിരാമം കുറിച്ച് മദീനക്കാരുടെ പ്രിയപ്പെട്ട ഹംസക്ക നാട്ടിലേക്ക് മടങ്ങി. നാൽപ്പത് വർഷങ്ങൾക്കപ്പുറത്ത് കയറു കൊണ്ട് വരിഞ്ഞ് കെട്ടിയ തകര പെട്ടിയും പേറി സമുദ്രത്തിൻ്റെ ആഴികൾ വകഞ്ഞു മാറ്റി പ്രതീക്ഷയുടെ പത്തേമാരികളിൽ ഗൾഫിൻ്റെ കടൽ തീരങ്ങളൾ തേടിയെത്തിയ അനേകായിരങ്ങളിൽ ഒരുവനായാണ് ഹംസ പ്രവാസം ആരംഭിച്ചത്. 1979 സെപ്റ്റംബറിലാണ് ഹംസ നൂർജഹാൻ എന്ന ഹജ്ജ് കപ്പലിൽ ജിദ്ദയിലെത്തുന്നത് മറ്റ് പലരെയും പോലെ തന്നെ ഒരു ജോലി സംഘടിപ്പിക്കുക തന്നെ ലക്ഷ്യം.
അക്കാലങ്ങളിൽ ആറ് മാസമായിരുന്നു ഹജ്ജിന്ന് വന്ന് പോവാനുള്ള കാലയളവ്. അതിനിടയിൽ ഒരു വിസ തരപ്പെടുത്തിയാണ് ഹംസ തിരിച്ചു നാട്ടിലേക്ക് പോയത്. പിന്നീട് ആ വിസയിൽ തിരിച്ചെത്തി ഔദ്യോഗിക പ്രവാസം തുടങ്ങി. തുടക്കം മുതൽ ഒരേ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്തു എന്നത് ഹംസയെ വേറിട്ടു നിർത്തുന്നു. കമ്പനി ജോലി അവസാനിപ്പിച്ച് അടച്ചു പൂട്ടിയപ്പോയും ശമ്പളവും താമസ സൗകര്യവും സ്പോൺസർ നൽകി കൊണ്ടിരുന്നു.
ആദ്യകാലങ്ങളിൽ മദീനയിൽ മലയാളികൾ വളരെ കുറവായിരുന്നുവെങ്കിലും ഫാമിലി സംഗമങ്ങളും കൂട്ടായ്മകളും നടക്കാറുണ്ടായിരുന്നു. ഇത്തരം സംഗമങ്ങളുടെ സംഘാടനങ്ങളിൽ സജീവമായി കൊണ്ടാണ് ഹംസപെരുമ്പലം ശ്രദ്ധേയനാവുന്നത്. പിന്നീട് കെഎംസിസി, മദീന വെൽഫയർ ഫോറം, ഹജ്ജ് കമ്മറ്റി, തുടങ്ങി പൊതുവേദികളിൽ ആത്മാർത്ഥ സേവനം നടത്തിയ ഹംസ ഹറമിൽ വെച്ച് കെ.എം.സി.സി നടത്തുന്ന സമൂഹ നോമ്പുതുറയുടെ മുഖ്യ സംഘാടകനാണ്.
മുസ്‌ലിം ലീഗ് നേതാക്കളോടും മറ്റ് നേതാക്കളോടും ഹംസക്ക് ഉറ്റ സൗഹൃദമാണുള്ളത്. നേതാക്കളെത്തുമ്പോൾ ആദ്യകാലങ്ങളിൽ ഹംസയുടെ വാഹനമായിരുന്നു ആശ്രയം. അറുപത്തി എട്ടാം വയസിൽ പ്രവാസത്തോടും പുണ്യ നാടിനോടും വിട പറയുമ്പോൾ പുതു തലമുറയോട് നല്ലത് മാത്രമാണ് മദീനക്കാരുടെ ഹംസക്കാക്ക് പറയാനുള്ളത്. മദീന കെ എം സി സി യുടെ സ്ഥാപക നേതാക്കളിൽ ഒരാളും നിലവിലെ സെൻട്രൽ കമ്മിറ്റി ട്രഷററും കൂടിയാണ് ഹംസ.
Comments are closed for this post.