ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി വംശഹത്യ ഗൂഢാലോചനക്കേസില്‍ യു.എ.പി.എ ചുമത്തി പ്രതിചേര്‍ത്ത ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി നാല് ആഴ്ചത്തേക്ക് മാറ്റി. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരായ ഹരജി ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
ഉമർ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ വിലയിരുത്താൻ രേഖകൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. തുടർന്നാണ് നാലാഴ്ചത്തേക്ക് കേസ് മാറ്റിയത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഖാലിദിന് വേണ്ടി ഹാജരായത്. ഉമർഖാലിദിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് ഫയൽ ചെയ്യാൻ കോടതി കപിൽ സിബലിനോട് ആവശ്യപ്പെട്ടു.
2022 ഒക്ടോബർ 18ന്ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഉമർ ഖാലിദ് സുപ്രിം കോടതിയിൽ ഹരജി സമർപ്പിക്കുന്നത്. ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബർ 13നാണ് ഉമർഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതൽ ജയിലിൽ കഴിയുകയായിരുന്നു. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ ഡിസംബറിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർശന ഉപാധികളോടെ ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
Comments are closed for this post.