
കൊവിഡ് അടക്കം സുപ്രധാന വിഷയങ്ങൾ ചർച്ചയാകും
റിയാദ്: വിവിധ രാജ്യങ്ങളുടെ കൂട്ടായമയായ ജി20 അംഗ രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ന് സഊദി തലസ്ഥാന നഗരിയായ റിയാദിൽ തുടക്കമാകും. ലോക നേതാക്കൾ സഊദിയിലെത്തി സഊദി അധ്യക്ഷതയിൽ തലസ്ഥാന നഗരിയായ റിയാദിൽ നടക്കേണ്ടിയിരുന്ന കൂട്ടായ്മയുടെ പതിനഞ്ചാമത് ഉച്ചകോടി, നിലവിലെ കൊവിഡ് പ്രതിസന്ധി സാഹചര്യത്തിൽ ഓൺലൈൻ വഴിയായാണ് നടക്കുക. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ഇന്ന് ആരംഭിക്കുന്ന ജി20 ഉച്ചകോടി രണ്ടു ദിവസം നീണ്ടു നിൽക്കും. ലോക നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയുടെ വിജയത്തിനായുള്ള മുഴുവൻ സംവിധാനങ്ങളും ഒരുക്കിയതായി സഊദി അറിയിച്ചു.
’21ാം നൂറ്റാണ്ടിൻറെ അവസരങ്ങൾ ഉപയോഗപ്പെടുത്തൽ’ എന്ന തലക്കെട്ടിൽ നടക്കുന്ന ഉച്ചകോടിയുടെ കീഴിൽ നൂറിലധികം അനുബന്ധ സമ്മേളനങ്ങൾ ഇതിനകം തന്നെ നടന്നു കഴിഞ്ഞു. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഇതിനെ നേരിടുന്നതിനുള്ള കാര്യങ്ങൾ വിലയിരുത്താൻ സഊദിയുടെ അധ്യക്ഷതയിൽ അടിയന്തിര ഉച്ചകോടിയും അരങ്ങേറിയിരുന്നു. ഉച്ചകോടിക്ക് മുന്നോടിയായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ രാജ്യങ്ങളിലെ വിവിധ വകുപ്പുകളുടെ സംയുക്ത വിർച്വൽ യോഗങ്ങളും നടന്നു കഴിഞ്ഞിട്ടുണ്ട്.
ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20 അംഗ രാജ്യങ്ങൾക്ക് പുറമെ ഉച്ചകോടികളിൽ ചില രാജ്യങ്ങളും അന്താരാഷ്ട്ര കൂട്ടായ്മകളും പ്രത്യേക ക്ഷണിതാക്കളായും പങ്കെടുക്കുന്നുണ്ട്. ലോകത്തിനാവശ്യമായ ഉറച്ച തീരുമാനമെടുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉച്ചകോടികളിൽ ഒന്നാണ് ജി20 ഉച്ചകോടി. ജീവിതത്തെയും ഉപജീവനത്തെയും പരിരക്ഷിക്കുന്നതിലും കൊറോണ വൈറസ് മഹാമാരി പ്രതിസന്ധിക്ക് ശേഷം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിലും ജി20 യുടെ ശ്രമങ്ങളെ ലോകം നോക്കിക്കൊണ്ടിരിക്കുന്നതിനാൽ ഈ വർഷത്തെ ഉച്ചകോടിക്ക് കൂടുതൽ പ്രാധാന്യമാണുള്ളത്.
ജി20 അംഗമെന്ന നിലയിലും ഈ വർഷത്തെ ജി20 അധ്യക്ഷൻ എന്ന നിലയിലും ലോക നേതാക്കൾ പങ്കെടുക്കുന്ന ഉന്നതതല യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത് സഊദിയെ സംബന്ധിച്ചിടത്തോളം ചരിത്രപരമാണ്. സഊദിയുടെ അധ്യക്ഷതയിൽ ഈ വർഷം തന്നെ ഇത് രണ്ടാം തവണയാണ് ജി20 ഉച്ചകോടി ചേരുന്നത്. കൊവിഡ് പ്രതിസന്ധി പരിഹാരം കാണുന്നതിന് മാർച്ചിൽ അസാധാരണ ഉച്ചകോടി ചേർന്നിരുന്നു. ആദ്യമായാണ് ഒരു രാജ്യത്തിന്റെ അധ്യക്ഷതയിൽ രണ്ട് ജി20 ഉച്ചകോടി ചേരുന്നത്.
കഴിഞ്ഞ വർഷം ഒസാക്കയിൽ നടന്ന ഉച്ചകോടിയിലാണ് ഈ വർഷത്തെ അധ്യക്ഷത പദവി സഊദിയെ തേടിയെത്തിയത്. കൊവിഡ് വാക്സിൻ വികസിപ്പിക്കൽ, ഉത്പാദനം, വിതരണം എന്നിവക്കായി ജി20 കൂട്ടായ്മ ഇതിനകം തന്നെ 21 ബില്യൺ ഡോളർ സംഭാവന ജി20 പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി 11 ട്രില്യൺ ഡോളറും സംഭാവന നൽകിയിരുന്നു. ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി20 യിൽ സഊദി അറേബ്യയെ കൂടാതെ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമുൾപ്പെടെയുള്ള ശക്തരായ രാജ്യങ്ങളാണ് അംഗത്വമുള്ളത്.
Comments are closed for this post.