
ദമാം: കരൾ രോഗം മൂർഛിച്ച് മലയാളി മരണപ്പെട്ടു. കിഴക്കൻ സഊദിയിലെ അൽ ഹസയിൽ നവയുഗം കൊലാബിയ യൂണീറ്റ് പ്രസിഡന്റ് സന്തോഷ് കുമാർ (46) ആണ് രോഗം മൂർഛിച്ച് മരണപ്പെട്ടത്. ഇവിടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച്ച മുമ്പ് ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടാകുകയും വയർ ക്രമാധീതമായി വീർത്ത് ശരീരമാസകലം നീര് വന്ന നിലയിലാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. ജാഫർ ആശുപത്രീയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ കരൾ രോഗം ബാധിച്ചതായും രൂക്ഷമായതായും കണ്ടെത്തുകയായിരുന്നു. തുടർ ചികിത്സക്കായി മുബാറസ് ബഞ്ചലവി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജനുവരി 4 ന് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഐ സി യു വിലക്ക് മാറ്റിയെങ്കിലും ബുധനാഴ്ച്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
18 വർഷമായി സഊദിയിൽ ജോലി ചെയ്തു വന്നിരുന്ന സന്തോഷ്, അൽഹസ്സയിലെ നവയുഗം പ്രവർത്തങ്ങളിലൂടെ സാമൂഹ്യപ്രവർത്തനരംഗങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കവിതയാണ് ഭാര്യ. സ്ക്കൂൾ വിദ്യാർത്ഥികളായ ഒരു മകനും, മകളും ഉണ്ട്. കൊലാബിയ യൂണിറ്റ് സെക്രട്ടറി അൻസാരി, നവയുഗം മേഖല പ്രസിഡന്റ് ഉണ്ണി മാധവം എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണ്.
സന്തോഷിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു. വളരെ ഊർജ്ജസ്വലതയും, സാമൂഹ്യപ്രതിബദ്ധതയുമുള്ള നല്ലൊരു നേതാവിനെയാണ് നവയുഗത്തിന് നഷ്ടമായതെന്ന് കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തിൽ പറഞ്ഞു.