ശുഐബുല്‍ ഹൈതമി
വലതുപക്ഷ വ്യതിയാനം സംഭവിച്ച സവര്‍ണ നാസ്തികര്‍ മുസ്ലിംകളുടെ ബലികര്‍മവും മാംസഭോജനവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആരോപണങ്ങളുടെ രാഷ്ട്രീയം, യുക്തിബോധം, മതം എന്നിവ വിശകലന വിധേയമാക്കേണ്ടതുണ്ട്. ഒന്നാം സ്വാതന്ത്ര സമരത്തിന് ശേഷം, 2002ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയുടെ ആസൂത്രണങ്ങളുടെ ഭാഗമായാണ് സവര്‍ണഹിന്ദുത്വം ഗോമാംസവിരുദ്ധ രാഷ്ട്രീയം പരസ്യപ്രചാരണായുധമാക്കുന്നത്. പര്‍വീസ് ഫജാണ്ടിയുടെ ‘പ്രോഗ്രാം ഇന്‍ ഗുജറാത്ത്, ഹിന്ദു നാഷനലിസം ആന്‍ഡ് ആന്റി മുസ്‌ലിം വൈലന്‍സ് ഇന്‍ ഇന്ത്യ’ എന്ന പഠനത്തില്‍ അക്കാലത്ത് ഹിന്ദുത്വവാദികള്‍ നടത്തിയ സസ്യാഹാര പ്രചാരണം, മാംസഭോജനവിരുദ്ധ പ്രചാരണം, അവയുടെ അനന്തരഫലം എന്നിവ വിശദീകരിച്ചിട്ടുണ്ട്. ‘അനധികൃത അറവുശാല’, ‘മുസ്‌ലിം അറവുശാല’ തുടങ്ങിയ പദപ്രയോഗങ്ങള്‍ ഗുജറാത്ത് കലാപനാളുകളില്‍ ഫാസിസ്റ്റ് മീഡിയ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. അഹമ്മദാബാദിലെ വലിയൊരു ശതമാനം മുസ്‌ലിം ഹോട്ടലുകള്‍ മാംസാഹാരപാചകം നിര്‍ത്തലാക്കി സസ്യാഹാര ശാലകളാക്കിയത് അക്കാലത്ത് അവിടെ നിലനിന്ന മാംസവിരുദ്ധ രാഷ്ട്രീയത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു.
പുല്ലുതിന്നുന്ന പശുവിന്റെ പേരില്‍ അന്നം തിന്നുന്ന മനുഷ്യരെ വിഭജിക്കുന്ന സംഘ്പരിവാര്‍ നീക്കം ഫണംവിടര്‍ത്തിയ നാളുകളില്‍ ഗുജറാത്തിലെ മുഖ്യമന്ത്രി നരേന്ദ്ര മോദിയായിരുന്നു. അന്ന് അദ്ദേഹം മൗനത്തിലായിരുന്നു. ഫാസിസ്റ്റ് ശക്തികള്‍ ഗുജറാത്തില്‍ സാധിപ്പിച്ചെടുത്ത രാഷ്ട്രീയനേട്ടം ദേശീയതലത്തില്‍ ഉറപ്പിച്ചെടുക്കാന്‍ ഇപ്പോഴെന്നും പശുവിനെ കളത്തിലിറക്കുകയാണ്.
1980കളില്‍ ഉത്തരേന്ത്യയില്‍ നടന്ന സവര്‍ണ ഫാസിസ്റ്റ് താണ്ഡവകാലത്തും മാംസത്തിന്റെ സാമുദായികധ്രുവീകരണ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. ഒര്‍നിക്ക് ശാന്തിയുടെ ‘കമ്യൂണലിസം, കാസ്റ്റ് ആന്‍ഡ് ഹിന്ദു നാഷനലിസം: ദ വൈലന്‍സ് ഇന്‍ ഗുജറാത്ത്’ എന്ന പഠനത്തിലെ കണ്ടെത്തലനുസരിച്ച് ‘മാംസഭുക്കുകളായ മുസ്‌ലിംകള്‍’ എന്ന സംജ്ഞകൊണ്ട് മുസ്‌ലിംകള്‍ക്കെതിരേ ഹൈന്ദവബോധം ഏകീകരിക്കുന്നതില്‍ ഫാസിസ്റ്റുകള്‍ വിജയിച്ചിരുന്നു.
ഹിന്ദുത്വരാഷ്ട്രീയത്തോട് അകന്നുകഴിഞ്ഞിരുന്ന ഉത്തരേന്ത്യയിലെ ‘വാല്‍മീറ്റി’ പോലുള്ള ദലിത് സമൂഹങ്ങളും ‘ജാതല’ പോലുള്ള അധഃസ്ഥിത വിഭാഗക്കാരും സ്വന്തം കീഴാളത്തം വെടിഞ്ഞ് സവര്‍ണ സാംസ്‌കാരിക വൃത്തത്തിലേക്കു കടന്നുകൂടാനുള്ള ശ്രമമെന്ന നിലയില്‍ ആദ്യം ചെയ്തത് മാംസം ഉപേക്ഷിക്കലായിരുന്നു. ഗോമാംസവര്‍ജനം ആചാരമായും പൂര്‍ണമാംസവര്‍ജനം ആദര്‍ശമായും കൊണ്ടുനടന്ന സവര്‍ണ ഫാസിസ്റ്റ് രാഷ്ട്രീയത്തിലേക്ക് അധഃസ്ഥിത വിഭാഗക്കാര്‍ക്കു പ്രവേശനം നല്‍കലുമുണ്ടായി. ഇങ്ങനെ പ്രവേശനം കിട്ടിയ അവര്‍ണര്‍ പിന്നീട് ബി.ജെ.പിയുടെ ‘വക്താക്കളും സംരക്ഷകരു’മായി മാറി. ‘വിശുദ്ധമൃഗ’ത്തെ ആയുധമാക്കി സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടിഷുകാര്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിജയകരമായി പലപ്രാവശ്യം പലതരത്തില്‍ തമ്മിലടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പൊതുവെ യുക്തിരഹിതമായ രാഷ്ട്രീയപ്രചാരണങ്ങള്‍ നിലംതൊടാത്ത കേരളത്തില്‍പോലും ‘പോത്തിറച്ചി’യില്‍ തടഞ്ഞു നട്ടംതിരിഞ്ഞിട്ടുണ്ട് രാഷ്ട്രീയവും നവമാധ്യമ ചര്‍ച്ചകളും. ആശയപരമായ തിരിച്ചടിയും മറിച്ചടിയും രൂപപ്പെടേണ്ട കലാലയങ്ങള്‍പോലും ഇറച്ചിയുടെ രാഷ്ട്രീയത്താല്‍ പലവട്ടം ശബ്ദോന്മുഖമായിട്ടുണ്ട്. ഗോവന്ദനവും ഗോവധവും ഇസ്‌ലാമുമായി ബന്ധപ്പെട്ടവയല്ല. എന്നിട്ടും പതിവുപോലെ ഈ വിഷയവും ഇസ്‌ലാം വിമര്‍ശനത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. മാംസഭോജനവും മൃഗബലിയും സാമുദായികഭേദമില്ലാത്ത കാര്യമാണെങ്കിലും ഇസ്‌ലാമിലെ മൃഗബലി, മുസ്‌ലിംകളുടെ ഇറച്ചിപ്രേമം തുടങ്ങിയവ ഉപ്പും മുളകും ചേര്‍ത്ത ചര്‍ച്ചയായി.
മതം, ഭൂമിശാസ്ത്രം, അഭിരുചി, ശാരീരികാരോഗ്യം, ശാസ്ത്രീയ മാനങ്ങള്‍, പരിസ്ഥിതി, സാമ്പത്തികം എന്നിവ മനുഷ്യന്റെ ഭക്ഷണരീതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മറ്റെല്ലാറ്റിലുമെന്നപോലെ ഭക്ഷണത്തിലും മനുഷ്യര്‍ പരസ്പരം വിഭിന്നരാണ്. ഇസ്‌ലാമിക വിശ്വാസപ്രകാരം ഏറ്റവും കാരുണ്യവാനും സര്‍വജ്ഞനുമായ ആരോഗ്യശാസ്ത്രജ്ഞന്‍ അല്ലാഹുവാണ്. താന്‍ സൃഷ്ടിച്ച മനുഷ്യരുടെ പ്രകൃതം സ്രഷ്ടാവ് പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക. (പിന്നീട്) നിങ്ങള്‍ക്കു വിവരിച്ചു തരുന്നവയൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില്‍പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു.’ (ഖുര്‍ആന്‍ 5:1).
‘കാലികളെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളും ഉണ്ട്. അവയില്‍ നിന്നുതന്നെ നിങ്ങള്‍ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു.’ (ഖുര്‍ആന്‍ 16:5). ഈ വചനങ്ങളില്‍നിന്നു കന്നുകാലികളുടെ പ്രയോജനം പാല്, വെണ്ണ, മാംസം, തുകല്‍, കമ്പിളി തുടങ്ങി പലതുമുണ്ടെന്നു ബോധ്യമാകും.
ഇസ്‌ലാം മാംസാഹാരം അനുവദിച്ചതിനു പിന്നില്‍ ഭൂമിശാസ്ത്രപരമായ കാരണങ്ങളുമുണ്ട്. ലഭ്യതയാണ് അതിന് ആധാരം. തീരപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്കു ധാരാളം മത്സ്യം കിട്ടും. ആര്‍ട്ടിക് പ്രദേശത്തെ എക്‌സിമോകള്‍ മത്സ്യം മാത്രം കഴിച്ച് ജീവിക്കുന്നവരാണ്. മഴ ധാരാളം ലഭിക്കുന്ന സമതലപ്രദേശത്ത് അരിയാണ് പ്രധാന ഭക്ഷണം. പച്ചക്കറിയും ധാരാളം ഉപയോഗിക്കും. സസ്യലതാദികള്‍ തീരെ കുറഞ്ഞ മരുഭൂമികളില്‍ മാംസാഹാരത്തെ ആശ്രയിക്കാതെ വയ്യെന്നതാണു വാസ്തവം. സ്വാഭാവികമായും അറബിനാട്ടിലെ ജനങ്ങള്‍ മാംസാഹാരപ്രിയരായി. ഇക്കാലത്ത് കേരളത്തില്‍ പകുതിയോളം ജനങ്ങള്‍ക്കുപോലും സസ്യാഹാരം കൊണ്ട് ജീവിക്കാന്‍ കഴിയില്ല. ആവശ്യമുള്ളതിന്റെ അഞ്ചുശതമാനം പോലും പച്ചക്കറി ഇവിടെ ഉല്‍പാദിപ്പിക്കുന്നില്ല. സ്വാഭാവികമായും വിലക്കുറവും ലഭ്യതയുമനുസരിച്ച് ആളുകള്‍ മാംസാഹാരം സ്വീകരിക്കും.
മത്സ്യമുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കുപോലും വികാരമുണ്ടെന്നാണു ശാസ്ത്രം പറയുന്നത്. അക്കാരണത്താല്‍ പച്ചക്കറി കഴിക്കരുതെന്ന് ആരും പറയുന്നില്ല. അതേപോലെ മത്സ്യം കഴിക്കല്‍ മനഃസാക്ഷിയില്ലാത്ത നടപടിയാണെന്ന് ആരും ഇന്നുവരെ പറഞ്ഞിട്ടില്ല. തായ്‌വാനിലും മറ്റും പാമ്പിനെ ഭക്ഷിക്കുന്നവരുണ്ട്. അതും ആരും എതിര്‍ത്തിട്ടില്ല. മണ്ണില്‍ നിന്ന് നേരിട്ട് ലഭിക്കുന്നവയും പച്ചക്കറിയും ഫലങ്ങളുമൊക്കെ മാത്രമേ കഴിക്കാവൂവെന്ന കൃത്രിമ ജല്‍പനങ്ങളുടെ ശാസ്ത്രീയ യുക്തിയാണ് മനസിലാകാത്തത്.
ജീവികള്‍ക്ക് ഇന്ദ്രിയാനുഭവങ്ങളുള്ളതിനാല്‍ മൃഗബലി പാപമാണെന്നു പറയുന്നവര്‍, പുതിയ ശാസ്ത്രസിദ്ധാന്തമനുസരിച്ച് സസ്യങ്ങള്‍ക്കും ഇന്ദ്രീയാനുഭവമുണ്ടെന്ന സത്യത്തെ തമസ്‌കരിക്കുകയാണ്. സസ്യങ്ങള്‍ കരയുകയും പറയുകയും ചെയ്യുന്നുണ്ടെന്നു വിശുദ്ധ ഖുര്‍ആന്‍ നേരത്തെ പറഞ്ഞതാണ്.
പുരാണം
ഒരു ഹിംസയും ഇന്ത്യന്‍ മതങ്ങള്‍ അനുവദിക്കുന്നില്ലെന്നത് സൈദ്ധാന്തികമായി ശരിയല്ല. വേദകാലത്തും തുടര്‍ന്നും ദേവന്മാര്‍ മാംസം കഴിച്ചിരുന്നതിനു പരാമര്‍ശമുണ്ട്. ബ്രാഹ്മണര്‍ ബലിമൃഗത്തിന്റെ മാംസം ഭക്ഷിച്ചതിനും തെളിവുണ്ട്.
‘ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യര്‍ക്കു വേണ്ടിയാണ്. ഭക്ഷിക്കാവുന്ന ഏതു മൃഗത്തിന്റെയും മാംസം മനുഷ്യനു ഭക്ഷിക്കാവുന്നതാണ്.’ (മനുസ്മൃതി. അധ്യായം 5, ശ്ലോകം 30), ‘പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ ഇന്ദ്രന്‍ ഭക്ഷിച്ചിരുന്നു.’ (ഋഗ്വേദം 67), ‘പൗരാണിക കാലത്ത് പശുവിറച്ചി കഴിക്കാത്തവരെ ഉത്തമഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല’ (സ്വാമി വിവേകാനന്ദന്‍). ഇത്തരം പരാമര്‍ശങ്ങള്‍ക്കുകൂടി അവര്‍ മറുപടി പറയേണ്ടതുണ്ട്.
ആരാധനയുടെ ഭാഗമായി ഇസ്‌ലാമില്‍ മൃഗബലിയുണ്ട്. അതിനര്‍ഥം മുസ്‌ലിംകള്‍ക്കു ജീവകാരുണ്യമില്ലെന്നല്ല, അത്തരം വികാരങ്ങള്‍പോലും നാഥനു മുന്നില്‍ ബലികര്‍മത്തിലൂടെ അടിയറവു വയ്ക്കുകയാണ്. മറ്റുചില സമൂഹങ്ങളില്‍ ഇപ്പോഴും നരബലിപോലും നടക്കുന്നുണ്ട്. ആഭിചാരത്തിന്റെ ഭാഗമായി ബാലികമാരെ ബലിയര്‍പ്പിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും ഉത്തരേന്ത്യയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പശുവിനെ അറുത്തവരെയും പശുമാംസം കഴിച്ചവരെയും അറുകൊലചെയ്യുന്ന ഉത്തരേന്ത്യന്‍ സംഘ്പരിവാര്‍ ചെയ്യുന്നത് മൃഗത്തെ കൊല്ലുന്നതിനേക്കാള്‍ ഭീകരമായ കശാപ്പാണ്.
ശാസ്ത്രം
ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന ആഹാരരീതി സസ്യവും മാംസവും ഇടചേര്‍ന്ന മിശ്രഭോജനമാണ്. മനുഷ്യന്റെ ശരീരഘടനയും ദഹനവ്യവസ്ഥയും അതിനെ ശരിവയ്ക്കുന്നു. മാംസഭുക്കുകളുടെ പല്ലുകള്‍ കൂര്‍ത്തതാണ്. സസ്യഭുക്കുകളുടെ പല്ലുകള്‍ പരന്നതും. മനുഷ്യനു രണ്ടിനം പല്ലുകളുമുണ്ട്. മനുഷ്യന്റെ ദഹനവ്യവസ്ഥയില്‍ ലിവ്വേസ്, ട്രിപ്പസസ്, കിന്നോട്രിപ്പിസസ് തുടങ്ങിയ മാംസദഹനത്തിനാവശ്യമായ എന്‍സൈമുകളുണ്ട്. മാംസാഹാര പ്രിയരായതിനാല്‍, മുസ്‌ലിംകള്‍ ക്ഷിപ്രകോപികളും രണവീരന്മാരുമാണെന്നതാണു ഗുരുതരമായ ആരോപണം. തിന്നുന്ന മാംസത്തിന്റെ സ്വഭാവം മനുഷ്യനു ലഭിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇനി, അതു ശരിയാണെങ്കില്‍തന്നെ പന്നിയുടെയും പട്ടിയുടെയും ഇറച്ചി നിത്യവും കഴിക്കുന്നവരുടെ സ്ഥിതിയെന്തായിരിക്കും. മാനസിക പിരിമുറുക്കവും ആത്മഹത്യയും വിവാഹമോചനവും ലൈംഗികാതിക്രമവും ഏറ്റവും കുറവ് പരലോക വിശ്വാസികളിലാണെന്നത് അംഗീകരിക്കപ്പെട്ടതാണ്. മുസ്‌ലിംകള്‍ അക്കാര്യത്തില്‍ മാതൃകയാണ്.
ചുരുക്കത്തിൽ ബലികര്‍മം പുണ്യമാക്കിയ അല്ലാഹുവാണ്. അല്ലാഹു തന്നെയാണ്, മാത്രമാണ്. പ്രസ്തുത വികാരങ്ങളില്‍ ഏറ്റവും സാന്ദ്രമായതില്‍പെട്ടതാണ് അലിവ്, കൃപ, ദയ, ദീനാനുകമ്പ എന്നിവ. ആളുകള്‍ക്ക് സമ്പത്തും സമയവുമൊക്കെ അല്ലാഹുവിനു നല്‍കാന്‍ കഴിഞ്ഞേക്കാം. ചില ഘനവികാരങ്ങളും അവന്റെ മാര്‍ഗത്തില്‍ തിരിച്ചുവിടാനായേക്കാം, ഇഷ്ടവും ദേഷ്യവുമൊക്കെപ്പോലെ. പക്ഷേ, നിര്‍മലവികാരമായ അലിവും കൃപയും അവനുവേണ്ടി കരഗതമാകണമെങ്കില്‍ കുറഞ്ഞ വിശ്വാസബലം പോര. അതിനാലാണല്ലോ അല്ലാഹുവിന്റെ ചങ്ങാത്തം നല്‍കപ്പെടാനുള്ള യോഗ്യതയ്ക്ക് ഇബ്‌റാഹീം പ്രവാചകനോട് പുത്രനെ അറുക്കാന്‍ കല്‍പന വന്നത്. കാരുണ്യപ്രഹര്‍ഷമെന്നു ഖുര്‍ആന്‍ തന്നെ വാഴ്ത്തിയ അന്ത്യപ്രവാചകന്‍ ചെയ്ത ഹജ്ജില്‍ 63 മൃഗങ്ങളെ സ്വന്തം കരങ്ങള്‍കൊണ്ട് അറുത്തിട്ടുണ്ട്. തന്റെ വക നൂറു തികയ്ക്കാന്‍ ബാക്കി ജാമാതാവ് അലി ബിന്‍ അബീത്വാലിബിനെ ഏല്‍പ്പിക്കുകയും ചെയ്തു. അന്നും സമൂഹത്തില്‍ നല്ല ദാരിദ്ര്യവും ഒട്ടകത്തിനും ആടിനും പൊന്നും വിലയുമുണ്ടായിരുന്നു. ഒരു ഉരുവിനെ അറുക്കുമ്പോള്‍ മനസില്‍ തോന്നുന്ന വൈകാരിക താരള്യങ്ങള്‍ ആ വികാരങ്ങളുണര്‍ത്തിത്തന്നവനു തിരികെ നല്‍കലാണ് യഥാര്‍ഥത്തില്‍ ബലി. ആ വൈകാരിക സമര്‍പ്പമാണ്
അല്ലാഹുവിലെത്തുക, രക്തമല്ല.
അതു വിശ്വാസത്തില്‍ ക്രൂരതയല്ല, കാരുണ്യമാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ബലിയുരുക്കള്‍ സ്വര്‍ഗത്തിലെ വാഹനങ്ങളാണ്. ബലിയറുക്കുമ്പോള്‍ നടക്കുന്ന വൈകാരിക വിശ്ലേഷണവും പാവങ്ങള്‍ക്ക് സമ്പത്ത് ദാനം നല്‍കുമ്പോള്‍ തോന്നുന്ന വൈകാരിക ഉണര്‍വും രണ്ടാണ്. ഒന്നാമത്തേതില്‍ വിശ്വാസി അല്ലാഹുവിനു വേണ്ടി മാത്രം സമര്‍പ്പിക്കുന്നു. കാണാനാകാതെ കണ്ണുചിമ്മിപ്പോവുമ്പോഴും തക്ബീര്‍ ചൊല്ലി മൃഗത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കുന്നു. വിശ്വാസം ഏറ്റവും മുഗ്ദ്ധമാവുന്ന സമയമാണത്. ഒരുപക്ഷേ, ജീവിതകാലം മുഴുവന്‍ അല്ലാഹുവിനായി മാറാന്‍ പ്രേരിപ്പിച്ചേക്കാവുന്ന അനുരണനങ്ങള്‍.
രണ്ടാമത്തേത്, ആനന്ദമാണ്. മറ്റുള്ളവര്‍ക്കിടയില്‍ പോരിമ കൊള്ളാനും അവസരമുള്ള ഉല്ലാസക്രിയ. അപ്പോള്‍ പിന്നെ ഒന്നാമത്തേത് നിര്‍ത്തിവച്ച് രണ്ടാമത്തേതു മാത്രം മതിയെന്നു പറയുന്നവര്‍ക്ക് എന്താണ് ഇസ്‌ലാമെന്നു മനസിലായിട്ടില്ലെന്നു പറയേണ്ടിവരും.
Comments are closed for this post.