2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ മാണിയുടെ തിരിച്ചുവരവ് അനിവാര്യം: എം.എം ഹസ്സന്‍

  • വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്റ്
  • പ്രവര്‍ത്തകരുടെ പ്രതിഷേധം അതിരുകടക്കരുത്
  • മുന്നണിക്കായി കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തു

 

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ രാജ്യസഭാ സീറ്റ് വിവാദത്തില്‍ വിശദീകരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വിജയിക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ മാണിയുടെ തിരിച്ചുവരവ് അനിവാര്യമാണ്. മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടിയാണ് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതെന്ന വിശദീകരണവുമായി എം.എം ഹസന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറ്റ് വിട്ടുനല്‍കാനുള്ള തീരുമാനം വ്യക്തിഗതമല്ല. അത് മുന്നണിയേയോ കോണ്‍ഗ്രസ്സിനെയും തകര്‍ക്കില്ലെന്നും ഹസ്സന്‍ പറഞ്ഞു. യുവനേതാക്കളുടെ പ്രതിഷേധത്തെ കോണ്‍ഗ്രസ് നേതൃത്വം മാനിക്കുന്നു. എന്നാല്‍, പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ മാനിക്കുന്നുവെന്നും പ്രതിഷേധം അതിരുകടക്കരുതെന്നും ഹസ്സന്‍ പറഞ്ഞു.

അതിരുകടന്ന പ്രതിഷേധം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. സീറ്റ് വിട്ടുനല്‍കിയതില്‍ പാര്‍ട്ടി നേതൃത്വത്തിന് വിഷമമുണ്ട്. എന്നാല്‍, മുന്നണി ശക്തിപ്പെടുത്താന്‍ വിട്ടുവീഴ്ച അനിവാര്യമായിരുന്നു. രാജ്യസഭാ സീറ്റ് പിന്നീട് നല്‍കാമെന്ന് കേരള കോണ്‍ഗ്രസ് എമ്മിനെ അറിയിച്ചെങ്കിലും അവര്‍ അത്തരം ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ തയ്യാറായില്ലെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി. ഇതിനുമുമ്പും കോണ്‍ഗ്രസ് നേതൃത്വം വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. എന്‍.കെ പ്രേമചന്ദ്രനും എം.പി വീരേന്ദ്രകുമാറിനും സീറ്റ് നല്‍കിയത് മുന്നണിക്കുവേണ്ടിയാണന്നും എം.എം ഹസ്സന്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.