2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; അപ്പീല്‍ സൂറത്ത് കോടതി തള്ളി, അയോഗ്യത തുടരും

അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി

അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി

 

സൂറത്ത്: മോദി സമുദായത്തിനെതിരായി അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. അയോഗ്യത കേസിലെ വിധിക്ക് സ്‌റ്റേയില്ല. രാഹുലിന്റെ അപ്പീല്‍ സൂറത്ത് ജില്ലാ കോടതി തള്ളി. ജഡ്ജി ആര്‍.എസ് മൊഗേരയാണ് വിധി പറഞ്ഞത്.
ഇതോടെ ലോക്‌സഭാംഗത്വത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. മോദി സമുദായത്തിനെതിരായ പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രാഹുല്‍ സൂറത്ത് ജില്ലാ കോടതിയെ സമീപിച്ചത്. അപ്പീല്‍ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ മുന്നിലുള്ള വഴി. ഇതിനുള്ള നീക്കം രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.

കേസില്‍ കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്. രണ്ട് അപ്പീല്‍ ഹരജികളാണ് കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയത്. ശിക്ഷാവിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിനെതിരെയുമായിരുന്നു അപ്പീല്‍ ഹരജികള്‍. അതേ സമയം ഇനി രാഹുലിന് ഗുജറാത്ത് ഹൈക്കോടതിയെ സമീപ്പിക്കാം. അതേ സമയം അയോഗ്യത തുടരുന്ന സാഹചര്യത്തില്‍ ഔദ്യോഗിക വസതി രാഹുല്‍ ഗാന്ധി ഒഴിയും.

നിയമപരമായി നിലനില്‍പ്പില്ലാത്ത കേസിലാണ് സി.ജെ.എം കോടതി വിധി പറഞ്ഞതെന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചത്.
കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാല്‍ രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കാന്‍ വഴിതെളിയുമായിരുന്നു. മറിച്ചായാല്‍ ലോക്‌സഭയിലെ അയോഗ്യത തുടരും. ഇനി ഹൈക്കോടതിയെ സമീപിക്കുകയേ വഴിയുള്ളൂ. സ്റ്റേ ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ട്.
മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എം.പി സ്ഥാനം രാഹുലിന് തിരികെ ലഭിക്കുകയുളളൂ.

എംപി സ്ഥാനം നഷ്ടപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള കടുത്ത വിധിയാണ് കീഴ്‌ക്കോടതിയില്‍ നിന്നുണ്ടായതെന്ന് രാഹുലിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്നാണ് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനായത്. തുടര്‍ച്ചയായി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാകയാല്‍ രാഹുലിന് പ്രത്യേക ഇളവിന്റെ കാര്യമില്ലെന്ന് പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
2019 ഏപ്രില്‍ 13ന് കോലാറില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് രാഹുല്‍ഗാന്ധിയെ മാര്‍ച്ച് 23ന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്. ബിജെപി നേതാവും എംഎല്‍എയുമായ പൂര്‍ണേഷ് മോദിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി.

അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.